Sorry, you need to enable JavaScript to visit this website.

ഐ.എൻ.എസ് സുമേധക്ക് ജിദ്ദയിൽ ഊഷ്മള വരവേൽപ്പ്

ജിദ്ദ- സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ആദ്യ കപ്പലിന് ജിദ്ദ തുറമുഖത്ത് ഊഷ്മള വരവേൽപ്പ്. കേന്ദ്ര മന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘത്തെ സ്വീകരിച്ചത്.  ഐ.എൻ.എസ് സുമേധ പോർട്ട് സുഡാനിൽനിന്ന് ജിദ്ദയിലെത്തി. ഇന്ന് (ചൊവ്വ) രാത്രി 11 മണിയോടെയെത്തിയ കപ്പലിൽ  കുട്ടികളും സ്ത്രീകളുമടക്കം 278 യാത്രക്കാരാണുള്ളതെന്ന് നാവിക സേന വക്താവ് അറിയിച്ചു. 16 പേർ മലയാളികളാണ്. സാധാരണ യാത്രക്കപ്പൽ സുഡാനിൽനിന്ന് ജിദ്ദയിലേക്ക് 14 മണിക്കൂറാണ് എടുക്കുക. എന്നാൽ യുദ്ധക്കപ്പലായതിനാൽ സുമേധ  കൂടുതൽ വേഗത്തിൽ സഞ്ചരിച്ചാണ് എത്തിയത്. എങ്കിലും പ്രതീക്ഷിച്ചതിലും മണിക്കൂറുകൾ വൈകി. സൗദി അധികൃതർ മികച്ച സഹകരണമാണ് നൽകിയതെന്നും ഇതിന് നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു. 
അതേസമയം, 
രണ്ടാമത്തെ കപ്പൽ ഐ.എൻ.എസ് തേജ്, പോർട്ട് സുഡാനിലെത്തിയിട്ടുണ്ട്. ജീവൻരക്ഷാ മരുന്നുകളും അവശ്യവസ്തുക്കളുമായാണ് കപ്പൽ എത്തിയിട്ടുള്ളത്. യാത്രക്കാരെ കപ്പലിൽ കയറ്റുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്. കൂടുതൽ ഉദ്യോഗസ്ഥരും ഖാർത്തൂമിൽ എത്തിയിട്ടുണ്ട്.
സൗദി സമയം മൂന്നു മണിയോടെയാണ് ഐ.എൻ.എസ് സുമേധ പുറപ്പെട്ടത്. ഖാർത്തൂമിലെ കൺട്രോൾ റൂമിൽനിന്ന് പ്രത്യേക ബസുകളിലാണ് ഇന്ത്യക്കാരെ കപ്പലിൽ എത്തിച്ചത്. കപ്പൽ പുറപ്പെടും മുമ്പ് ഇവർക്ക് വൈദ്യപരിശോധന നടത്തി. ഭക്ഷണവും നൽകി. 
മലയാളികൾക്ക് പുറമെ, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ളവരും കപ്പലിൽ ഉണ്ട്. തമിഴ്‌നാട് സ്വദേശികളും ആദ്യ കപ്പലിൽ ജിദ്ദയിലെത്തി. മുവായിരത്തോളം ഇന്ത്യക്കാരുള്ള സുഡാനിൽനിന്ന് ആദ്യഘട്ടത്തിൽ 800 പേരെയാണ് ഒഴിപ്പിക്കുന്നത്. ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ ഉള്ളവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും. 
കഴിഞ്ഞ 10 ദിവസമായി ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് തങ്ങൾ കഴിഞ്ഞതെന്ന് തമിഴ്‌നാട്ടുകാരിയായ സോഫിയ പറഞ്ഞു. കപ്പലിൽ കയറിയ ഉടൻ നിങ്ങൾക്കെന്താണ് വേണ്ടത് എന്നാണ് ചോദിച്ചത്. ഭക്ഷണവും മറ്റ് സൗകര്യങ്ങളുമെല്ലാം ഒരുക്കിയിരുന്നു. ഇന്ത്യാ സർക്കാരിനോട് നന്ദി പറയാൻ വാക്കുകളില്ലെന്നും സോഫിയ പറഞ്ഞു. കപ്പലിന് പുറത്ത് ഇന്ത്യക്കാരുടെ സുഡാനി സുഹൃത്തുക്കൾ വികാരഭരിതരായാണ് ഇവരെ യാത്രയയച്ചത്. കെട്ടിപ്പുണർന്നും ആശംസ നേർന്നും അവർ സുരക്ഷിത യാത്ര നേർന്നു. 
സുഡാനിൽനിന്ന് കൊണ്ടുവരുന്ന ഇന്ത്യക്കാരെ താൽക്കാലികമായി പാർപ്പിക്കുന്നതിന് ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ഒരുങ്ങി. ബോയ്‌സ് വിഭാഗത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. വിവിധ ക്ലാസ് മുറികളിലായാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. മെത്ത, ഭക്ഷണ സാധനങ്ങൾ, പാചകം ചെയ്യാനുള്ള സംവിധാനം, ഫ്രഷ് ഭക്ഷണം, ടോയ്‌ലറ്റ്, വൈദ്യസഹായത്തിനുള്ള സൗകര്യം, വൈഫൈ എന്നിവ ഒരുക്കിയിട്ടുണ്ട്. മുഴുവൻ സമയവും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ഇവിടെ ഒരുക്കി.
സ്‌കൂളിലെ സൗകര്യങ്ങൾ ഓപറേഷൻ കാവേരി ചുമതലയുള്ള മന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. നേരത്തെ കൺട്രോൾ റൂമും അദ്ദേഹം സന്ദർശിച്ചു. ഇന്ത്യൻ അംബാസഡർ ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം ചർച്ച നടത്തി.
പോർട്ട് സുഡാനിലും ജിദ്ദയിലും അത്യാവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഏർപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ഓപറേഷൻ കാവേരി ടീം സുസജ്ജമാണെന്നും ആദ്യ കപ്പൽ എത്തിച്ചേർന്നാലുടൻ അവരെ സ്വീകരിക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.

Latest News