Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ വിമാനം ജിദ്ദയിൽനിന്ന് സുഡാനിലെത്തി, കപ്പൽ ജിദ്ദക്ക് സമീപം

ജിദ്ദ- ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽനിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നീക്കത്തിന് വേഗം കൂട്ടുന്നതിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ വിമാനം സുഡാനിൽ എത്തി. ജിദ്ദയിൽ നേരത്തെ വന്നു ലാന്റ് ചെയ്തിരുന്ന വിമാനമാണ് സുഡാനിലെ പോർട്ട് സുഡാനിൽ ഇറങ്ങിയത്. ഐ.എ.എഫ് സി-130ജെ എയർക്രാഫ്റ്റാണ് സുഡാനിൽ ലാന്റ് ചെയ്തത്. അതേസമയം, ഇന്ത്യക്കാരെയുമായുള്ള കപ്പൽ സുഡാനിൽനിന്ന് ജിദ്ദയിലേക്ക് തിരിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആദ്യ കപ്പൽ ജിദ്ദയിലെത്തും. നേരത്തെ നിശ്ചയിച്ചതില്‍നിന്നും ഏതാനും മണിക്കൂറുകള്‍ വൈകിയാണ് കപ്പല്‍ എത്തുന്നത്. 

രണ്ടു കപ്പലുകളാണ് സുഡാനിൽനിന്ന് ജിദ്ദയിലേക്ക് തിരിച്ചത്. മണിക്കൂറുകളുടെ ഇടവേളയിൽ ജിദ്ദ തുറമുഖത്ത് ഇന്ത്യൻ കപ്പലുകൾ എത്തും. 
ആദ്യ കപ്പലിൽ പതിനാറ് മലയാളികളാണുള്ളത്.  ആകെ യാത്രക്കാർ 278 പേർ. ഇവർക്ക് ജിദ്ദയിലെ ഇന്ത്യൻ എംബസി സ്‌കൂളിലാണ് താമസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. സുഡാനിൽനിന്നുള്ള ആദ്യ ഇന്ത്യൻ സംഘമാണിത്. മലയാളികൾക്ക് പുറമെ, ഉത്തർ പ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഈ കപ്പലിൽ ഉണ്ട്. തമിഴ്‌നാട് സ്വദേശികളും ആദ്യ കപ്പലിൽ ജിദ്ദയിലെത്തും. മുവായിരത്തോളം ഇന്ത്യക്കാരുള്ള സുഡാനിൽനിന്ന് ആദ്യഘട്ടത്തിൽ 800 പേരെയാണ് ഒഴിപ്പിക്കുന്നത്. ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ ഉള്ളവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും. ഇന്ത്യൻ നാവിക സേനയുടെ ഐ.എൻ.എസ് സുവേധ കപ്പലിലാണ് ഇന്ത്യക്കാരെ കൊണ്ടുവരുന്നത്.
അതേസമയം, ഒഴിപ്പിക്കൽ നടപടിയുടെ ഭാഗമായി ജിദ്ദയിലെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ന് (ചൊവ്വ)രാവിലെ ജിദ്ദയിലെത്തി.
നേരത്തെ സൗദി അറേബ്യ ഒരുക്കിയ കപ്പലിലും ഇന്ത്യക്കാരുണ്ടായിരുന്നു.സുഡാനിൽ നിന്ന് വിവിധ രാജ്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു. ഒഴിപ്പിക്കൽ പ്രക്രിയ ആരംഭിച്ച ശേഷം ഇതുവരെ 26 രാജ്യങ്ങളിൽ നിന്നുള്ള 356 പേരെ സൗദി അറേബ്യ ഒഴിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ 101 പേർ സൗദി പൗരന്മാരാണ്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശാനുസരണം സ്വന്തം പൗരന്മാരെയും മറ്റു സഹോദര, സൗഹൃദ രാജ്യങ്ങളുടെ പൗരന്മാരെയും സുഡാനിൽ നിന്ന് ഒഴിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയായി 10 സൗദി പൗരന്മാരെയും മറ്റു രാജ്യങ്ങൽ നിന്നുള്ള 189 പേരെയും സുഡാനിൽ നിന്ന് ഒഴിപ്പിച്ച് തിങ്കളാഴ്ച രാത്രി ജിദ്ദയിലെത്തിച്ചു.
 

Latest News