ജിദ്ദ- ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽനിന്ന് ഇന്ത്യ ഒഴിപ്പിക്കുന്നവരുമായുള്ള ആദ്യ കപ്പലിൽ 16 മലയാളികളിൽ വയനാട് മാനന്തവാടി വെള്ളമുണ്ട കണ്ടത്ത്‌വയൽ ഫൗസിയ ജിബിൻ മുഹമ്മദ് ഷമീമും രണ്ടു കുട്ടികളും ഉൾപ്പെടും. എട്ടു വർഷമായി സുഡാനിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഷമീം ദുബായിലേക്ക് ജോലി മാറ്റം ലഭിച്ച് ദുബായിലെത്തി കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള ഒരുക്കത്തിനിടെയാണ് സുഡാനിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഷെമീം ദുബായിലും കുടുംബം സുഡാനിലും അകപ്പെട്ടു പോവുകയായിരുന്നു. കുടുംബത്തെ തനിച്ചാക്കിയാണ് ദുബായിലേക്ക് താമസം മാറ്റുന്നതിനുള്ള ഒരുക്കങ്ങളുമായി ഷെമീം ദുബായിലെത്തിയത്.
കുടുംബം സുഡാനിൽനിന്ന് പോരുന്നതിന്റെ തലേ ദിവസമായിരുന്നു കലാപം പൊട്ടിപുറപ്പെട്ടത്. സൈന്യത്തിന്റെയും പോലീസിന്റെയുമെല്ലാം ആസ്ഥാനത്ത് വളരെ സുരക്ഷിതമായ സ്ഥലത്തായിരുന്നു കുടുംബം താമസിച്ചിരുന്നതെങ്കിലും ആഭ്യന്തര യുദ്ധത്തിന്റെ തുടക്കവും സ്ഥിതിഗതികൾ ഏറ്റവും മോശമായ സ്ഥലവും അതായിരുന്നു. മുന്നു ദിവസം വെള്ളവും വൈദ്യുതിയുമൊന്നുമില്ലാതെ ദുരിത്തിൽ ഫൗസിയക്കും കുട്ടികളായ മുഹമ്മദ് ആദം അലിക്കും ആയങ്കി ഫാത്തിമ അസക്കും കഴിയേണ്ടി വുന്നു. ദുബായിൽ നന്ന് ഷെമീം കൈവശമുണ്ടായിരുന്ന നമ്പറിൽ സ്വദേശിയായ സുഡാനിയെ വിളിച്ചു സഹായം തേടിയാണ് കുടുംബത്തെ അവിടെനിന്നും സുഡാനിയുടെ വീട്ടിലെത്തിച്ചത്. മൂന്നു ദിവസം അവിടെ കഴിഞ്ഞു. അതിനിടെ അവിടെയും കലാപം ഉടലെടുത്തതോടെ അവിടെ നിന്ന് സുഡാനി കുടുംബത്തോടൊപ്പം അതിർത്തിയിലേക്കു പോരുകയായിരുന്നു. അവിടെ നിന്നുമാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ജിദ്ദയിലേക്കുള്ള കപ്പലിൽ എത്തിപ്പെട്ടത്. ഷെമീം ദുബായിൽനിന്ന് ജിദ്ദയിലെത്തിയിട്ടുണ്ട്. രാത്രി പത്തു മണിയോടെ ജിദ്ദ തുരമുഖത്തെത്തുമെന്ന് പ്രതീക്ഷിക്കുന്ന കപ്പലിലെത്തുന്ന കുടുംബത്തെയും കൂട്ടി ദുബായിലേക്കു പോകാനാണ് ഷെമീമിന്റെ പരിപാടി. സുഡാനിൽനിന്ന് പുറപ്പെട്ടിട്ടുള്ള ആദ്യ കപ്പലിൽ 278 പേരാണുള്ളത്. ഇതിൽ 16 പേർ മലയാളികളാണ്.