Sorry, you need to enable JavaScript to visit this website.

അര്‍ജന്റീന തോറ്റതില്‍ മനംനൊന്ത് വീടുവിട്ട യുവാവിനായി തിരച്ചില്‍

കോട്ടയം - ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിൽ അർജന്റീന പരാജയപ്പെട്ട തുടർന്ന് ആത്മഹത്യ കുറിപ്പ് എഴുതിവച്ച യുവാവിനെ കാണാതായി. ഏറ്റുമാനൂർ ആറുമാനൂർ കൊറ്റത്തിൽ അലക്‌സാണ്ടറുടെ മകൻ ഡിനോ അലക്‌സിനെയാണ്(30) ഇന്നലെ പുലർച്ചെ മുതൽ കാണാതായത്. മകനെ കാണാനില്ലെന്നുള്ള പിതാവിന്റെ പരാതിയെ തുടർന്ന് എത്തിയ പോലീസ് നായ മീനച്ചിലാറിന്റെ തീരത്തെത്തി നിന്നതോടെ  കോട്ടയത്ത് നിന്നും ഫയർഫോഴ്സ് എത്തി ആറ്റിൽ തെരച്ചിൽ തുടങ്ങി. ഏറെ നേരത്തെ തെരച്ചിലിൽ ഫലം കാണാത്തതിനാൽ ഫയർഫോഴ്സ് തിരച്ചിൽ നിർത്തി മടങ്ങി. 

അയർക്കുന്നം പോലീസാണ് കേസ് അന്വേഷിക്കുന്നത്. കടുത്ത അർജന്റീന ഫാനായ ഡിനു അലക്‌സിനെ വെള്ളിയാഴ്ച പുലർച്ചെ മുതലാണ് കാണാതായത്. ഇയാളുടെ മുറിയിൽ നിന്നും ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അർജന്റീന തോറ്റതോടെ തനിക്ക് ഇനിയൊന്നും കാണാനില്ലെന്നും താൻ ആഴങ്ങളിലേക്ക് പോകുന്നു എന്നുമാണ് കുറിപ്പിലുള്ളത്. ഇതേ തുടർന്നാണ് ബന്ധുക്കൾ പോലീസിൽ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ ഡോഗ് സ്‌ക്വാഡിലെ പോലീസ് നായ വീട്ടിൽ നിന്നും മണം പിടിച്ചു മീനച്ചിലാറിന്റെ തീരത്തെത്തി നിന്നതോടെ മീനച്ചിലാറ്റിൽ ഡിനുവിനായി തിരച്ചിൽ നടത്തി. വീട്ടിൽ നിന്നും കണ്ടെടുത്ത കുറിപ്പിലെ സൂചനകൾ വച്ച് മീനച്ചിലാറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടാകാമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ആറ്റിലെ നീരൊഴുക്ക് ശക്തമായതിനാൽ തെരച്ചിലിന് വെല്ലുവിളിയായി. അതേസമയം മറ്റു സ്ഥലങ്ങളിലേക്ക് പോകാനുള്ള സാധ്യത സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഡിനു ഫുട്‌ബോൾ കളിക്കാറില്ലെങ്കിലും കടുത്ത അർജന്റീന ആരാധകനായിരുന്നുവെന്ന് പിതാവ് അലക്‌സാണ്ടർ പറഞ്ഞു. മെസിയുടെ കടുത്ത ആരാധകനായ ഡിനുവിന്റെ മൊബൈൽ ഫോണിന്റെ കവറും വാട്‌സ്അപ്പ് ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ചിത്രവും എല്ലാം മെസിയുടെ ചിത്രങ്ങളാണ് ഇട്ടിരുന്നത്. ഡിനുവിന്റെ ഫോണിൽ പോലിസ് ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫാണ്.
ലോകകപ്പിൽ അർജന്റീനയും ക്രൊയേഷ്യയും തമ്മിൽ വ്യാഴാഴ്ച നടന്ന മൽസരത്തിൽ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളിനു പരാജയപ്പെട്ടിരുന്നു.പുലർച്ചെ ഒരുമണി വരെ ഡിനു കളി കാണുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. രാവിലെ നോക്കിയപ്പോൾ ഡിനുവിനെ വീട്ടിൽ കാണാനില്ലെന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്നു അയർക്കുന്നം പോലിസിനെ വിവരം അറിയിക്കുകയായിരുന്നു.
 

Latest News