Sorry, you need to enable JavaScript to visit this website.

ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ; പുതിയ നിർദേശവുമായി കേരള സൈബർ പോലീസ്

- അക്കൗണ്ട് പൂർണമായും മരവിപ്പിക്കേണ്ട, സംശയമുള്ള തുക മാത്രം മരവിപ്പിച്ചാൽ മതിയെന്ന് നിർദേശം
കോഴിക്കോട് -
ബാങ്കുകളുടെ അക്കൗണ്ട് മരവിപ്പിക്കലിൽ മാർഗ നിർദേശവുമായി കേരള പോലീസ് സൈബർ വിഭാഗം രംഗത്ത്. പരാതികളുടെ പേരിൽ വ്യക്തികളുടെ / സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ട് പൂർണമായും മരവിപ്പിക്കരുതെന്നാണ് കേരള പോലീസിന്റെ നിർദേശം. 
 പരാതിയുള്ള ബാങ്ക് അക്കൗണ്ടിലെ സംശയമുള്ള തുക മാത്രമാണ് മരിവിപ്പിക്കേണ്ടത്. അക്കൗണ്ട് പൂർണമായി മരവിപ്പിക്കാൻ നിർദേശമോ നിയമമോ ഇല്ലെന്നും ബാങ്കുകൾക്ക് ഇക്കാര്യത്തിൽ നിർദേശം നല്കിയതായും കേരള പോാലീസിലെ സൈബർ വിഭാഗം വ്യക്തമാക്കി. അക്കൗണ്ട് പൂർണമായും മരവിപ്പിച്ചെന്ന് കേരള പോലീസിന് പരാതി ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.
 വിവിധ സേവനങ്ങൾക്കും ചരക്കുകൾക്കും മറ്റുമായി ഡിജിറ്റൽ ഓൺലൈൻ സംവിധാനങ്ങളിലൂടെ സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ അക്കൗണ്ട് ഉടമകൾക്ക് പണം അയച്ചവരുടെ ബാക്ഗ്രൗണ്ട് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ബാങ്കുകൾ ഡസൻ കണക്കിന് നിരപരാധികളുടെ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഇതുമൂലം അക്കൗണ്ട് ഉടമകൾക്ക് ലഭിക്കേണ്ട ക്യാഷ് കിട്ടിയില്ലെന്നു മാത്രമല്ല, തങ്ങളുടെ അക്കൗണ്ടിലുള്ള പണം പോലും ഉപയോഗിക്കാൻ പറ്റാത്ത ദയനീയ സ്ഥിതിയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ തങ്ങൾക്ക് പോലീസിൽനിന്ന് ലഭിക്കുന്ന നിർദേശം അപ്പടി പാലിക്കുകയല്ലാതെ നിവൃത്തിയില്ലെന്നും അതിനാലാണ് അക്കൗണ്ട് പൂർണമായും മരവിപ്പിച്ചതെന്നുമായിരുന്നു ബാങ്ക് അധികൃതരുടെ സമീപനം. 
  അക്കൗണ്ട് ഉടമകളുടേതല്ലാത്ത കാരണത്താൽ അവരെ ബലിയാടാക്കുന്നത് ശരിയല്ലെന്നും ബാങ്കുകളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന കറുത്ത കരങ്ങൾക്കെതിരെ നടപടി എടുക്കേണ്ടവർ ഇരകളെ വീണ്ടും വീണ്ടും ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന തെറ്റായ സമീപനം അവസാനിപ്പിക്കണമെന്നും മലയാളം ന്യൂസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 
 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുള്ള പകൽക്കൊള്ളയെ കുറിച്ചും ഒരു ക്രിമിനലിന് ആരുടെയും അക്കൗണ്ട് ഫ്രീസ് ചെയ്യിപ്പിക്കാവുന്ന നിലവിലെ സാഹചര്യം വ്യക്തമാക്കിയും തട്ടിപ്പിന് ഇരയായവരുടെ ദുരനുഭവങ്ങളും വ്യക്തമാക്കി മലയാളം ന്യൂസ് വിശദമായ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

Latest News