Sorry, you need to enable JavaScript to visit this website.

വാഹന ഉടമയുടെ അപകട മരണം: ലൈസൻസില്ലെന്ന കാരണത്താൽ ഇൻഷുറൻസ് നിഷേധിക്കാനാകില്ല

മലപ്പുറം- പ്രീമിയം സ്വീകരിച്ച ശേഷം ലൈസൻസില്ലെന്ന കാരണത്താൽ ഇൻഷുറൻസ് നിഷേധിക്കാനാകില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. നിലമ്പൂർ അമരമ്പലം സ്വദേശി ഏലിയാമ്മ 'ഫ്യൂച്ചർ ജനറലി' ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച ഹരജിയിലാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. 'ടവേര' കാറിന്റെ ഉടമയായിരുന്ന ഭർത്താവ് കുര്യൻ 2015 ഡിസംബർ 29 ന് രാത്രി 12.15 മണിയോടെ ചോക്കാട് കല്ലാമൂലയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.

ഡ്രൈവിംഗ് ലൈസൻസുള്ള പേരമകനായിരുന്നു വാഹനമോടിച്ചിരുന്നത്. വാഹന ഉടമയ്ക്ക് പരിരക്ഷ നൽകുന്ന ഇൻഷുറൻസ് പോളിസിയുമുണ്ടായിരുന്നു. എന്നാൽ ഇൻഷുറൻസ് പോളിസി പ്രകാരം നൽകേണ്ടിയിരുന്ന രണ്ടു ലക്ഷം രൂപ നൽകാൻ കമ്പനി തയാറായില്ല. വാഹന ഉടമയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ ഡ്രൈവിംഗ് ലൈസൻസു കൂടി വേണമായിരുന്നുവെന്നും മരണപ്പെട്ട വാഹന ഉടമയ്ക്ക് അതുണ്ടായിരുന്നില്ലെന്നും പറഞ്ഞാണ് ഇൻഷുറൻസ് നിഷേധിച്ചത്. ഇതേ തുടർന്നാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. വാഹന ഉടമയുടെയും കുടുംബത്തിന്റെയും പരിരക്ഷയാണ് ഓണർ കം ഡ്രൈവർ പോളിസിയുടെ ഉദ്ദേശമെന്നിരിക്കെ പ്രീമിയം സ്വീകരിച്ച ശേഷം ഇൻഷുറൻസ് നിഷേധിക്കുന്നത് അനുചിതമായ നടപടിയാണെന്നും പരാതിക്കാരിക്ക് തുക നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു.

വാഹനമോടിച്ചിരുന്നത് നിയമാനുസൃതം ലൈസൻസ് ഉണ്ടായിരുന്നയാളാണോ എന്നും സ്വന്തം വാഹനം അപകടത്തിൽപ്പെട്ടിട്ടാണോ മരണമോ വൈകല്യമോ സംഭവിച്ചതെന്നും മാത്രമേ ഇൻഷുറൻസ് കമ്പനി നോക്കേണ്ടതുള്ളൂ. ഒരു വാഹനത്തിന്റെ ഉടമയാകാൻ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമില്ല എന്നിരിക്കെ വാഹന ഉടമയുടെ ഇൻഷുറൻസ് പരിരക്ഷയ്ക്ക് ലൈസൻസ് വേണമെന്ന നിബന്ധനക്ക് അടിസ്ഥാനമില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരിക്ക് രണ്ടു ലക്ഷം രൂപ ഹരജി തിയതി മുതൽ ഒമ്പതു ശതമാനം പലിശയോടെ നൽകണമെന്നും സേവനത്തിൽ വീഴ്ച വരുത്തിയതിന് 25,000 രൂപയും കോടതി ചെലവായി 10,000 രൂപയും നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവിൽ പറഞ്ഞു.

Latest News