ആലപ്പുഴ- ജില്ലയിൽ വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെത്തുന്നതിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വെച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സജിൽ ഷെറീഫ്, റഹീം വെറ്റക്കാരൻ, അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് നൂറുദ്ദീൻ കോയ, കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് സൗത്ത് സ്‌റ്റേഷനിൽ തടങ്കിൽ വെച്ചത്. ചേർത്തല, ആലപ്പുഴ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ അഞ്ചു പരിപാടികളാണ് മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നത്. ആലപ്പുഴ വൈ.എം.സി.എയിൽ റോഡുകളുടെ ഉദ്ഘാടന ചടങ്ങാണ് നടന്നത്. ആലപ്പുഴ ശവക്കോട്ട പാലത്തിന് സമീപം കെ.എസ്.യു നേതാക്കൾ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ നിന്നുള്ള ലാത്തിയടിയേറ്റ് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി മാഹിൻ മുപ്പതിൽച്ചിറയ്ക്ക് പരിക്കേറ്റു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് കെ.ഡി തോമസ്, എസ് ഷെഫീക്ക്, തായ്ഫുദ്ദീൻ മൂരിക്കുളം എന്നിവരെ ആലപ്പുഴ നേർത്ത് പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല കെ.വി.എമ്മിന് സമീപം മുഖ്യമന്ത്രിയെ കരിങ്കൊടി കണിച്ച കെ.ആർ രൂപേഷ്, അർജ്ജുന ആര്യക്കര വെളി, റെജിൻ എന്നിവരെ ചേർത്തല പോലീസ് അറസ്റ്റ് ചെയ്തു. ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടിക്ക് ശേഷം വൈകുന്നേരത്തോടെയാണ ഇവരെ വിട്ടയച്ചത്.