ആലപ്പുഴ-കേരളത്തിൽ ഏറ്റവുമധികം തീർത്ഥാടകരെത്തുന്ന ശബരിമലയിൽ വിമാനത്താവളം നിർമിക്കുന്നതിനുള്ള പ്രാഥമിക അനുമതികളെല്ലാം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ പരിപാടിയുടെ ഭാഗമായി പൂർത്തിയാക്കിയ ആലപ്പുഴ ടൗൺ റോഡ് നെറ്റ്‌വർക്കിന്റെയും ഏഴ് ജില്ലകളിലെ വിവിധ നിയോജകമണ്ഡലങ്ങളിലായുള്ള 18 റോഡുകളുടെ ഉദ്ഘാടനം ആലപ്പുഴ വൈ.എം.സി.എ. ക്യാമ്പസിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതികൾ പ്രഖ്യാപിക്കുക മാത്രമല്ല, അവ സമയ ബന്ധിതമായി പൂർത്തിയാക്കി നൽകുന്ന ഭരണസംസ്‌കാരമാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് വാഹനപ്പെരുപ്പത്തിലും ജനസാന്ദ്രതയിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. നിലവിൽ കേരളത്തിലെ റോഡുകളിലൂടെ യാത്രചെയ്യാനെടുക്കുന്ന സമയം വളരെ കൂടുതലാണ്. ഈ പരിമിതിയെ മറികടക്കാൻ റോഡ് വികസനത്തിലൂടെ സാധിക്കും. നാടിന്റെ വികസനത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ് നിലവാരമുള്ള റോഡ്, റെയിൽ, അടക്കമുള്ള ഗതാഗത മാർഗങ്ങൾ. ജല, വ്യോമ ഗതാഗത മേഖലകളിൽ ഒരുപോലെ ഇടപെട്ടുകൊണ്ടു കേരളത്തിന്റെ ഗതാഗതവികസനത്തിന് ആക്കം കൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നത്. ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ സംസ്ഥാന സർക്കാർ അയ്യായിരം കോടി രൂപ നൽകി കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരദേശ ഹൈവേയ്ക്കും മലയോര ഹൈവേയ്ക്കുമുള്ള പണവും കണ്ടെത്തി കഴിഞ്ഞു. കോവളം മുതൽ കാസകോട് ബേക്കൽ വരെയുള്ള ജലപാത അതിവേഗത്തിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.