Sorry, you need to enable JavaScript to visit this website.

സുഗതകുമാരിയുടെ വീട് സ്മാരകമാക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല, വിവാദമാക്കരുതെന്ന് മകള്‍

തിരുവനന്തപുരം- കവയിത്രി സുഗതകുമാരി തിരുവനന്തപുരത്ത് താമസിച്ചിരുന്ന നന്ദാവനത്തെ വരദ എന്ന വീട് സ്മാരകമാക്കണമെന്ന ആവശ്യം ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് സുഗതകുമാരിയുടെ മകളും കവയിത്രിയുമായ ലക്ഷ്മീദേവി. എന്നാല്‍ സുഗതകുമാരിയുടെ മരണശേഷം തിരുവനന്തപുരത്ത് സ്മാരകം പണിയണം എന്നൊരു നിവേദനം ടി. പത്മനാഭന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, സാറാ ജോസഫ്, ശ്രീകുമാരന്‍തമ്പി, കെ.ജയകുമാര്‍, ജോര്‍ജ് ഓണക്കൂര്‍ തുടങ്ങിയ പ്രമുഖര്‍ ഒപ്പിട്ട് മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും നല്‍കിയിരുന്നു. അതിന്മേലുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണെന്ന് അറിയുന്നു. ആ നിവേദനത്തിലും വരദ സ്മാരകമാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലന്ന് ലക്ഷ്മീദേവി പ്രസ്താവനയില്‍ പറഞ്ഞു.
'വരദ' എന്ന വീട് തന്റെ അച്ഛന്‍ പണിയിച്ചതാണെന്ന് ലക്ഷ്മീദേവി പറയുന്നു. ഒരാവശ്യം വന്നാല്‍ വില്‍ക്കാന്‍ പറഞ്ഞ് രേഖാമൂലം അമ്മ തന്റെ പേരിലാക്കി തന്നതാണ്. അമ്മയുടെ മരണശേഷം കഴിഞ്ഞ രണ്ടര വര്‍ഷമായി അടച്ചിട്ട വീട് ജീര്‍ണ്ണിച്ചു തുടങ്ങി. നിയമപരമായി ഏക അവകാശി എന്ന നിലയില്‍ അത് വില്‍ക്കാന്‍ തനിക്ക് പരിപൂര്‍ണ സ്വാതന്ത്ര്യമുണ്ട്. വീട് നശിപ്പിക്കുകയില്ലായെന്നും വൃക്ഷങ്ങള്‍ മുറിച്ചു മാറ്റുകയില്ലായെന്നും ഉറപ്പു തന്നവര്‍ക്കാണ് വീട് കൈമാറിയതെന്നും  ലക്ഷ്മീദേവി പറഞ്ഞു.
വരദയില്‍ പ്രവേശിക്കുവാനുള്ള വഴി അമ്മയുടെ സഹോദരിയുടെ വീടിന്റെ മുറ്റത്തു കൂടിയാണ്. ആ വഴി അമ്മയുടെ മരണാനന്തരം വീടിന്റെ അനന്തരവകാശി അടച്ചു.
ഒരു കാര്‍ പോലും കയറാത്ത വരദ സ്മാരകമാക്കുന്നത് ഉചിതമല്ല. അതുകൊണ്ടാണ് സര്‍ക്കാരിനോട് അതിനു വേണ്ടി ആവശ്യപ്പെടാത്തത്. സ്മാരകമാക്കാനോ താമസിക്കാനോ പറ്റാത്ത ആ വീട് വില്‍ക്കുകയല്ലാതെ മറ്റൊന്നിനും സാധിക്കുമായിരുന്നില്ല. വരദ സ്മാരകമാക്കാം എന്നാവശ്യപ്പെട്ട് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ ഇത്രയുംനാള്‍ തന്നെ സമീപിച്ചിട്ടില്ല. വീടുതന്നെ സ്മാരകമാക്കണമെങ്കില്‍ അതിന് ഏറ്റവും ഉചിതം അപ്പൂപ്പന്‍ ബോധേശ്വരനും അമ്മുമ്മ കാര്‍ത്ത്യായനി അമ്മയും നിര്‍മ്മിച്ചതും അമ്മ സ്വജീവിതത്തിന്റെ സിംഹഭാഗവും സഹോദരിമാരായ ഹൃദയകുമാരി, സുജാതാദേവി എന്നിവരുമൊത്ത് താമസിച്ചിരുന്നതുമായ 'അഭയ''എന്ന വീടാണ്. അമ്മയുടെ വിവാഹം നടന്നതും അവിടെ വെച്ചാണ്. അമ്മ 1985 ല്‍ തുടങ്ങിയ സേവന സംഘടനക്കും അഭയ എന്ന പേരുനല്‍കിയത് അമ്മയ്ക്ക് ആ വീടിനോടുള്ള വൈകാരിക ബന്ധം കൊണ്ടാണ്. താന്‍ മരിച്ചാല്‍ മൃതദേഹം അഭയ എന്ന വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കണമെന്ന് അമ്മ ആവശ്യപ്പെട്ടിരുതെന്നും ലക്ഷ്മി പറഞ്ഞു.
വരദ വിറ്റുപോയപ്പോള്‍ പലവിധത്തിലുള്ള ഭീഷണികള്‍ തനിക്കും ആ വീട് വാങ്ങിയവര്‍ക്കും നേരെ ഉണ്ടാകുന്നുണ്ടെന്ന് ലക്ഷ്മീദേവി അറിയിച്ചു. ആ വീട്ടില്‍ പ്രവേശിക്കുവാന്‍ ആരേയും അനുവദിക്കുയില്ലായെന്നും ഊഴം വെച്ച് കാവല്‍ നിന്ന് അത് തടയും എന്നും മറ്റുമുള്ള ചിലരുടെ പ്രസ്താവനകള്‍ വീട് വാങ്ങിച്ചവര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. യാതൊരു അവകാശവും അമ്മയുടെ മേലോ വീടിനോടോ ഉള്ള ആളുകളല്ല ഇങ്ങനെ ഭീഷണി മുഴക്കുന്നത്. ദയവു ചെയ്ത് ആ വീടുവാങ്ങിയ നിരപരാധികളുടെ സൈ്വരതയും അവകാശവും ഭഞ്ജിക്കാതെ ഇതില്‍നിന്നു പിന്മാറണമെന്ന് പ്രസ്താവന ലക്ഷ്മീദേവി അഭ്യര്‍ഥിച്ചു.

 

 

Latest News