തിരുവനന്തപുരം - ഈസ്റ്റർ ദിനത്തിൽ ബി.ജെ.പി നേതാക്കൾ സംസ്ഥാനത്തെ ബിഷപ്പ് ഹൗസുകൾ കയറിയിറങ്ങിയതിലെ രാഷ്ട്രീയം പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബി.ജെ.പി നേതാക്കൾ ഈസ്റ്റർ ആശംസിച്ചത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ക്രൈസ്തവ വിരുദ്ധ നിലപാടുകളും അവർക്കെതിരായ ക്രൂരതകളും മറച്ചുവെക്കാനാണ് ബി.ജെ.പി നേതാക്കൾ ബിഷപ്പ് ഹൗസുകളിലെത്തി ഈസ്റ്റർ ആശംസകൾ നേരുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കർണാടകത്തിൽ ഒരു ബി.ജെ.പി മന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത് എല്ലാവരും കേൾക്കേണ്ടതാണ്. ക്രൈസ്തവരെ ഓടിച്ചിട്ട് അടിക്കണമെന്നും അവർ വീടുകളിലേക്ക് വരുന്നത് മതപരിവർത്തനം നടത്താനാണെന്നുമാണ് മന്ത്രി മുനിരത്‌ന പറഞ്ഞത്. രാജ്യവ്യാപകമായി ഇതേ നിലപാട് തന്നെയാണ് ബി.ജെ.പി ക്രൈസ്തവരോട് കാട്ടുന്നത്. നാല് വർഷത്തിനിടെ അറുനൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്. ക്രിസ്മസ് ആരാധന പോലും തടസപ്പെടുത്തി. വൈദികർ ഉൾപ്പെടെയുള്ള നിരവധി പേർ ഇപ്പോഴും ജയിലുകളിലാണ്. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് ആക്രമിക്കപ്പെട്ടത്. ലോകാരാധ്യയായ മദർ തെരേസക്ക് നൽകിയ ഭാരതരത്‌നം പോലും പിൻവലിക്കണമെന്നാണ് ആർ.എസ്.എസ് പറയുന്നത്. ഇതുവരെ ആർ.എസ്.എസ് നേതാക്കൾ ഈ നിലപാടിൽ നിന്ന് പിന്നാക്കം പോയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.