തിരുവനന്തപുരം / കോഴിക്കോട് / കണ്ണൂർ - ഈസ്റ്റർ ദിനത്തിൽ ബി.ജെ.പി നേതാക്കളും പ്രവർത്തകരും വിവിധ ക്രൈസ്തവ മതമേലധ്യക്ഷൻമാരെയും വീടുകളും മറ്റും സന്ദർശിച്ച് ഈസ്റ്റർ ആശംസ നേർന്നു. പാർട്ടിയുടെ മുതിർന്ന നേതാക്കൾ ബിഷപ്പ് ഹൗസുകളിലെത്തി മതമേലധ്യക്ഷന്മാരെ കണ്ടപ്പോൾ പ്രാദേശിക നേതാക്കൾ വീടുകളിലെത്തിയാണ് ആശംസ അറിയിച്ചത്.
ഇന്ന് രാവിലെ എട്ടരയോടെ തിരുവനന്തപുരം വെള്ളയമ്പലത്തെ ലത്തീൻ അതിരൂപതാ ആസ്ഥാനത്തെത്തിയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ബിഷപ്പിനെ കണ്ടത്. അരമണിക്കൂർ ബിഷപ്പ് തോമസ് ജെ നെറ്റോയുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തി. സൗഹൃദ കൂടിക്കാഴ്ചയാണെന്നും സന്ദർശനത്തിൽ രാഷ്ട്രീയം ഇല്ലെന്നുമായിരുന്നു വി മുരളീധരന്റെ പ്രതികരണം.
ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടിയും മുതിർന്ന നേതാവ് പി.കെ കൃഷ്ണദാസും തലശ്ശേരി ബിഷപ്പ് പാംപ്ലാനിയെ കണ്ട് ഈസ്റ്റർ ആശംസ നേർന്നു. ബിഷപ്പിന്റെ ബി.ജെ.പി അനുകൂല പ്രസ്താവനയിൽ പ്രതീക്ഷയുണ്ടെന്ന് സന്ദർശനശേഷം പി.കെ കൃഷ്ണദാസ് പ്രതികരിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കോഴിക്കോട് കാരപറമ്പിൽ ഭവനസന്ദർശനം നടത്തിയതിന് പിന്നാലെ ലത്തീൻ കത്തോലിക്ക സഭ ബിഷപ്പ് ഫാദർ വർഗീസ് ചക്കാലക്കലിനെ സന്ദർശിച്ചു. ആശംസാ കാർഡുകളും മിഠായി വിതരണവും കേക്ക് മുറിയുമെല്ലാം ഇതോടനുബന്ധിച്ച് നടന്നു.