പാലക്കാട് - കേരള മന:സാക്ഷിയെ പിടിച്ചുലച്ച അട്ടപ്പാടി മധു വധക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. രണ്ട് പേരെ വെറുതെ വിട്ടു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. വിധി കേള്‍ക്കാന്‍ മധുവിന്റെ അമ്മ മല്ലിയും സഹോദരി ചന്ദ്രികയും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ കോടതിയില്‍ എത്തിയിരുന്നു. കേസിലെ 24 സാക്ഷികള്‍ നേരത്തെ പ്രതിഭാഗത്തേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് സാക്ഷി സംരക്ഷണ നിയമം നടപ്പാക്കിയ അസാധാരണ കേസാണിത്. മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടിക വര്‍ഗ പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് കേസില്‍ വിധി പറഞ്ഞത്. സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിച്ചത്. 2018 ഫെബ്രുവരി 22 നാണ് ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്നാണ് ആദിവാസിയായ അട്ടപ്പാടി താലൂക്കിലെ ചിണ്ടേക്കി കടുകുമണ്ണ പഴയൂരിലെ മധു(30) കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു ബന്ധുക്കളില്‍ നിന്നകന്ന് കാട്ടിലെ ഗുഹയിലാണ് കഴിഞ്ഞിരുന്നത്. ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പ്രദേശവാസികളായ പ്രതികള്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കേസില്‍ ആകെ 16 പ്രതികളാണുള്ളത്. 2022 ഏപ്രില്‍ 28 നാണ് മണ്ണാര്‍ക്കാട് എസ്.സി.എസ്.ടി ജില്ലാ പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്. 127 സാക്ഷികളില്‍ 24 പേര്‍ വിചാരണയ്ക്കിടെ കൂറുമാറി. രണ്ടുപേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചിരുന്നു.