അൽഖോബാർ - രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യയിൽ പലയിടങ്ങളിലും മുസ്‌ലിം സമൂഹത്തിനും പള്ളികൾക്കും മദ്രസകൾക്കും മുസ്‌ലിം ഉടമസ്ഥതയിലുള്ള കച്ചവട സ്ഥാപനങ്ങൾക്കുമെതിരെ സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ അടിച്ചമർത്താൻ അതാത് സംസ്ഥാന സർക്കാറുകൾ നടപടികൾ സ്വീകരിക്കണമെന്ന് പ്രവാസി വെൽഫെയർ ഈസ്‌റ്റേൺ പ്രോവിൻസ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ ഔറംഗാബാദ്, ബീഹാറിലെ ലഖിസാറായ്, കിഷൻഗഞ്ച്, ഗുജറാത്തിലെ വഡോദര, യു.പിയിലെ മഥുര, പശ്ചിമ ബംഗാളിലെ ഹൗറ എന്നിവിടങ്ങളിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയും ആയുധങ്ങൾ പ്രദർശിപ്പിച്ചും മനഃപൂർവം അക്രമണങ്ങൾ അഴിച്ചു വിടാനാണ് അക്രമികൾ ശ്രമിക്കുന്നത്.
110 വർഷം പഴക്കമുള്ള ബീഹാറിലെ അസീസിയ മദ്രസയും ലൈബ്രറിയും പൂർണ്ണമായും അഗ്‌നിക്കിരയാക്കി. 4500 ഓളം ഗ്രന്ഥങ്ങൾ നശിപ്പിച്ചു. ഇത്തരം സന്ദർഭങ്ങളിൽ പോലീസ് സംവിധാനം പരാജയപ്പെടുന്നത് തീർത്തും പ്രതിഷേധാർഹമാണെന്ന് ഈസ്‌റ്റേൺ പ്രോവിൻസ് പ്രസിഡൻറ് ഷബീർ ചാത്തമംഗലം, ജനറൽ സെക്രട്ടറി സുനില സലീം എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.
കഴിഞ്ഞ വർഷവും ഇതേ സമയത്തു രാജ്യത്തിന്റെ പല ഭാഗത്തും ആക്രമങ്ങൾ അരങ്ങേറിയതാണ്.
രാമനവമി പോലെയുള്ള ആഘോഷാവസരങ്ങൾ മുസ്‌ലിം സമൂഹത്തിനെതിരായ അതിക്രമങ്ങൾക്കുള്ള അവസരമാക്കി ഉപയോഗിക്കുന്ന സംഘ്പരിവാർ സംഘടനകളുടെ ആസൂത്രിത നീക്കങ്ങൾ പൊതുസമൂഹം ഒറ്റക്കെട്ടായി തിരിച്ചറിയുകയും പ്രതിരോധിക്കുകയും വേണമെന്ന് പ്രസ്താവനയിലൂടെ സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു.