കോഴിക്കോട് - ഒടുവില്‍ ഹര്‍ഷിനയ്ക്ക് നീതി കിട്ടുന്നു. ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങി അഞ്ച് വര്‍ഷത്തോളം വേദന അനുഭവിച്ച ഹര്‍ഷിനയ്ക്ക് സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് ആഭ്യന്തര വകുപ്പ് നേരിട്ട് അന്വേഷണം നടത്താനും തീരുമാനമായി. ആരോഗ്യവകുപ്പിന്റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും കത്രിക കുടുങ്ങിയത് എങ്ങനെയെന്ന് കണ്ടെത്താനായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പ് നേരിട്ട് അന്വേഷിക്കുന്നത്.സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഹര്‍ഷിനയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും നേരത്തെ മന്ത്രി വീണാ ജോര്‍ജ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ വാഗ്ദാനങ്ങളില്‍ യാതൊരു നടപടിയുമില്ലാത്തതിനാല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുമെന്ന് ഇന്നലെ ഹര്‍ഷിന പ്രഖ്യാപിച്ചിരുന്നു. അതി്‌ന് പിന്നാലെയാണ് ഇന്നത്തെ മന്ത്രി സഭാ യോഗത്തില്‍ നടപടികള്‍ കൈക്കൊണ്ടത്.
അടിവാരം സ്വദേശിനിയാണ് ഹര്‍ഷിന. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക വെച്ചുമറന്ന സംഭവത്തില്‍ നീതി തേടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുമ്പില്‍ കഴിഞ്ഞ മാര്‍ച്ച് 3 മുതല്‍ ഹര്‍ഷിന സത്യഗ്രഹ സമരം നടത്തിയിരുന്നു. സമരം ആറ് ദിവസം പിന്നിട്ടപ്പോള്‍ കോഴിക്കോട്ടെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഹര്‍ഷിനയെ കാണാനെത്തി. രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കുമെന്ന മന്ത്രിയുടെ ഉറപ്പില്‍ ഹര്‍ഷിന സമരം അവസാനിപ്പിക്കുകയായിരുന്നു. ഹര്‍ഷിനക്ക് സംഭവിച്ചത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും ഹര്‍ഷിനയുടേത് ന്യായമായ ആവശ്യമാണെന്നും ആരോഗ്യ മന്ത്രി അന്ന് പറഞ്ഞിരുന്നു. ഹര്‍ഷിനയുടെ വേദന സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നുവെന്നും യുവതിക്ക് നീതി ലഭിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കി. എന്നാല്‍ മന്ത്രി തന്ന ഉറപ്പുകളൊന്നും ഇത് വരെ പാലിച്ചില്ലെന്ന് പറഞ്ഞാണ് വീണ്ടും സമരം നടത്തുമെന്ന് ഹര്‍ഷിന പ്രഖ്യാപിച്ചിരുന്നത്.
2017ലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതിക്ക് സിസേറിയന്‍ നടന്നത്. അന്നാണ് വയറ്റിനുള്ളില്‍ കത്രിക കുടുങ്ങിയതെന്നാണ് ഹര്‍ഷിന പറയുന്നത്. എന്നാല്‍ വയറ്റില്‍ കുടുങ്ങിയ കത്രിക മെഡിക്കല്‍ കോളേജിലേതല്ലെന്നാണ് വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയിലെ ഇന്‍സ്ട്രമെന്റല്‍ റജിസ്റ്റര്‍ പരിശോധിച്ചതില്‍ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. ഇതിനു മുമ്പ് യുവതിക്ക് 2012ലും 2016ലും സിസേറിയന്‍ നടത്തിയത് താമരശേരി ആശുപത്രിയിലാണ്. ആ കാലഘട്ടത്തില്‍ ഇന്‍സ്ട്രമെന്റല്‍ റജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക കുടുങ്ങിയത് എവിടെ നിന്നാണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്‌കാനിംഗില്‍ വയറ്റില്‍ കത്രിക കണ്ടെത്തിയതും മെഡിക്കല്‍ കോളേജില്‍ വെച്ച് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതും.