Sorry, you need to enable JavaScript to visit this website.

കെണി ഒരുങ്ങുമ്പോഴും ആക്രമണം തുടർന്ന് അരിക്കൊമ്പൻ 

 പെരിയകനാലിൽ അരിക്കൊമ്പൻ തകർത്ത ജീപ്പ്

ഇടുക്കി- പിടികൂടാൻ സകല സന്നാഹങ്ങളും ഒരുങ്ങുമ്പോഴും ആക്രമണം തുടർന്ന് അരിക്കൊമ്പൻ.ചിന്നക്കനാൽ പെരിയ കനാലിന് സമീപം ദേശീയ പാതയിൽ ഇന്നലെ അരിക്കൊമ്പൻ ജീപ്പ് തകർത്തു. വാഹനത്തിലുണ്ടായിരുന്ന നാല് പേർ തലനാരിഴക്ക് രക്ഷപ്പെട്ടു. 
ഞായറാഴ്ച പുലർച്ചെയോടെയാണ് സംഭവം. പൂപ്പാറ സ്വദേശികൾ സഞ്ചരിച്ചിരുന്ന ജീപ്പ് ആണ് തലങ്ങും വിലങ്ങും കുത്തിയ ശേഷം മറിച്ചിടാൻ ശ്രമിച്ചത്. പിന്നോട്ടെടുത്ത ജീപ്പിന്റെ പിൻ ചക്രങ്ങൾ ഓടയിലേക്ക് വീണപ്പോൾ കൊമ്പൻ വാഹനം വലിച്ചെടുത്ത് റോഡിന് കുറുകെയിട്ടു. ആക്രമണത്തിൽ ജീപ്പിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റെങ്കിലും  അവർ ഓടി രക്ഷപ്പെട്ടു.
പിന്നീട് മറ്റുള്ളവരെത്തിയാണ് വാഹനം ഇവിടെ നിന്ന് പെരിയകനാലിലേക്ക് മാറ്റിയത്. ആക്രമണത്തിന് ശേഷം അരിക്കൊമ്പൻ ആനയിറങ്കൽ അണക്കെട്ട് കടന്ന് ദൗത്യമേഖലക്ക് അടുത്തെത്തിയ ശേഷം രാത്രിയോടെ പെരിയ കനാൽ എസ്റ്റേറ്റിലേക്ക് മടങ്ങി വന്നു. 
ഹൈക്കോടതി താൽക്കാലിക സ്റ്റേ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആനയെ പിടികൂടുന്നതിന് 29 വരെ വിലക്കുണ്ട്.  29ന് കോടതി അനുകൂല തീരുമാനം എടുക്കുമെന്ന വിശ്വാസത്തിലാണ് നാട്ടുകാരും ദൗത്യസംഘവും. ഇതിന് ആവശ്യമായ വിവര ശേഖരണവും വനംവകുപ്പ് നടത്തി വരികയാണ്.
മോക് ഡ്രിൽ 29ന് തന്നെ നടത്തുമെന്നും കോടതി വിധിക്ക് അനുസരിച്ച് മാത്രമേ മറ്റ് നടപടികൾ എടുക്കൂവെന്നും ദൗത്യ തലവൻ ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയ അറിയിച്ചു. സ്ഥലവുമായി താപ്പാനകൾക്കും വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പരിചയമുണ്ടാകാനും ഇതിനൊപ്പം നടപടി ക്രമങ്ങൾ മനസിലാക്കാനുമാണ് ട്രയൽ റൺ. മുത്തങ്ങയിൽ നിന്നുള്ള 26 അംഗ സംഘം ഉൾപ്പെടെ വനംവകുപ്പിന്റെ 71 പേരും ഇതര വകുപ്പ് ഉദ്യോഗസ്ഥരും ദൗത്യത്തിൽ പങ്കാളികളാകും. 

 

Latest News