കോഴിക്കോട് - കൂടത്തായി കൂട്ടക്കൊലപാതകക്കേസില്‍ മുഖ്യപ്രതിയായ ജോളി ഭര്‍ത്താവ് റോയി തോമസ് മരിച്ചപ്പോള്‍ പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് തടസ്സം നിന്നതായി സാക്ഷി മൊഴി. റോയി തോമസ് ഉള്‍പ്പെടെ ആറു പേരെ ജോളി വിഷം നല്‍കി 14 വര്‍ഷത്തിനിടെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ശുചിമുറിയില്‍ കുഴഞ്ഞു വീണ റോയി തോമസിനെ ആശുപത്രിയിലെത്തിച്ച അമ്പലക്കുന്നത്ത് കെ.അശോകനാണ് വിചാരണ വേളയില്‍ പ്രത്യേക കോടതിയില്‍ മൊഴി നല്‍കിയത്. വാദിഭാഗം സാക്ഷിയാണ് അശോകന്‍. ജോളിയുടെ പൊന്നാമറ്റത്തെ വീട്ടിനടുത്താണ് ഇയാള്‍ താമസിക്കുന്നത്. ജോളിയുടെ ഭര്‍ത്താവായിരുന്ന റോയി തോമസ് 2011 സെപ്തംബര്‍ 30ന് ശുചിമുറിയില്‍ വീണ് കിടന്നപ്പോള്‍ താനും മറ്റ് രണ്ടുപേരുമാണ് വാതില്‍ പൊളിച്ച് പുറത്തെടുത്തതെന്നും മിംസ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്നും അശോകന്‍ മൊഴി നല്‍കി. പോസ്റ്റ് മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചപ്പോള്‍ ഇതിനെ ജോളി എതിര്‍ത്തുവെന്നും അശോകന്‍ കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മറ്റൊരു സാക്ഷിയും ജോളിക്കെതിരെ മൊഴി നല്‍കിയിരുന്നു. ഇരുപത്തൊന്നാം സാക്ഷിയായ ബി എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജോണ്‍സനാണ് ജോളിയുമായി താന്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും കൊലപാതകങ്ങള്‍ നടത്തിയ വിവരം ജോളി തന്നോട് പറഞ്ഞതായും സാക്ഷി വിസ്താരത്തില്‍ പറഞ്ഞത്. 2019 ഒക്ടോബര്‍ നാലിനാണ് അന്വേഷണ സംഘം കൊല്ലപ്പട്ടവരെ അടക്കിയ കല്ലറ പൊളിച്ചത്. ഇതിന് രണ്ട് ദിവസം മുന്‍പ് ജോളി തന്നെ വിളിച്ചു വരുത്തി കല്ലറ പൊളിക്കുന്നത് തടയാനാകുമോയെന്ന് ചോദിച്ചു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോഴാണ് ബന്ധുക്കളായ ആറ് പേരുടെ മരണത്തില്‍ അവര്‍ക്കുള്ള പങ്കിനെക്കുറിച്ച് ജോളി പറഞ്ഞതെന്ന് ജോണ്‍സണ്‍ മൊഴി് നല്‍കി. കല്ലറ പൊളിച്ചാല്‍ വലിയ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും കൊല്ലപ്പെട്ടവരുടെ ശരീര ഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനക്കയച്ചാല്‍ കുടുങ്ങുമെന്നും ജോളി പറഞ്ഞു. കല്ലറ തുറക്കുന്നതിന് മുന്‍പ് ആരെക്കൊണ്ടെങ്കിലും മൃതദേഹാവശിഷ്ടങ്ങള്‍ മാറ്റണമെന്നും അതിന് പണം കണ്ടെത്താനായി കുറേ സ്വര്‍ണ്ണാഭരണങ്ങള്‍ തന്നെ ഏല്‍പ്പിച്ചിരുന്നെന്നും ജോണ്‍സണ്‍ മൊഴി നല്‍കി. തന്റെ ഭാര്യ അറിയാതിരിക്കാനായി മറ്റൊരു ഫോണ്‍ നമ്പറില്‍ നിന്നാണ് ജോളിയുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നത്. അതേസമയം കൊലപാതകം നടത്തിയ വിവരം വെളിപ്പെടുത്താന്‍ തക്ക ബന്ധം ജോളിയുമായി ജോണ്‍സണില്ലെന്ന് ക്രോസ് വിസ്താരത്തില്‍ പ്രതി ഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ജോളിയുമായി തുടര്‍ച്ചയായി ബന്ധപ്പെടാനുള്ള യാതൊരു സാഹചര്യവും ജോണ്‍സണുണ്ടായിരുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.