കോട്ടയം-കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരെ കൊന്നൊടുക്കാനുളള അജണ്ടയാണെന്നു പ്രസംഗിച്ച കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.
സി. എം. ഡി. ബിജു പ്രഭാകറിനെ വിമര്‍ശിച്ചതിന് കോട്ടയം ഡിപ്പോയിലെ കണ്ടക്ടര്‍ക്കാണ് സസ്‌പെന്‍ഷന്‍. വിജു കെ.നായര്‍ എന്നയാളെ ആണ് അന്വേഷണ വിധേയമായി ഗവണ്‍മെന്റ് ജോയിന്റ് സെക്രട്ടറി സസ്‌പെന്റു ചെയ്തത്. ചട്ടലംഘനവും അച്ചടക്കലംഘനവും പെരുമാറ്റദൂഷ്യവുമാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കോട്ടയം ക്ലസ്റ്റര്‍ ഓഫിസറായിരുന്ന കെ.അജിയുടെ നിര്യാണത്തോടനുബന്ധിച്ച് 19 നു വൈകുന്നേരം നടന്ന അനുശോചനയോഗത്തില്‍ വിജു സി.എം.ഡിയെ വിമര്‍ശിച്ചുകൊണ്ട് സംസാരിച്ചിരുന്നു. ഇത് വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സി.എം.ഡി. എ.ടി.ഒമാരെയും ഡി.ടി.ഒമാരെയും പലയോഗങ്ങളിലും അസഭ്യം പറയുന്നെന്നും ജീവനക്കാരെ പീഡിപ്പിക്കുകയാണെന്നും കോര്‍പറേഷനില്‍ എം. ഡി. കാടന്‍ നിയമങ്ങളാണ് നടപ്പിലാക്കുന്നതെന്നും വിജു പ്രസംഗത്തില്‍ ആരോപിച്ചു.
സി.എം.ഡി. ജീവനക്കാരെ കൊന്നൊടുക്കാനുള്ള അജണ്ട നടപ്പാക്കുകയാണ്. ബസിനുള്ളില്‍ ഹൃദയം തകര്‍ന്നും ആത്മഹത്യചെയ്തുമാണ് പലരും മരിച്ചത്. ഇത്തരം ആരോപണങ്ങളാണ് വിജു ഉന്നയിച്ചത്. പ്രസംഗം വിവാദമായതോടെ, വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്. പ്രസംഗം സി.എം.ഡിക്കും കോര്‍പറേഷന് ഒന്നാകെയും അപകീര്‍ത്തികരമായെന്ന് ചൂണ്ടികാട്ടിയാണ് നടപടി. വിജുവിന്റെ പ്രസംഗം അച്ചടക്കലംഘനവും ചട്ടലംഘനവും പെരുമാറ്റദൂഷ്യവും ആണെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)