ജിദ്ദ- കേരളത്തിലെ ഭരണപക്ഷം കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണത്തിന്റെ പതിപ്പായി മാറുന്നുവെന്ന് പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റി കുറ്റപ്പെടുത്തി.
കേരള നിയമസഭയിലെ ഭരണപക്ഷവും സ്പീക്കർ എ.എൻ ഷംസീറും പാർലമെന്റിലെ ഫാസിസ്റ്റ് ഭരണപക്ഷത്തിന്റെ മിനിയേച്ചർ പതിപ്പായി അധഃപതിക്കുകയാണെന്നും കേരള രാഷ്ട്രീയത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിലാണ് നിയമസഭയിൽ ഭരണപക്ഷം പെരുമാറുന്നതെന്നും അവർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഉത്തരം പറയേണ്ട റൂൾ 15 ന് തുടർച്ചയായി സ്പീക്കർ അനുമതി നൽകുന്നില്ല. ഇത് ജനാധിപത്യത്തിന്റെ ധ്വംസനമാണ്. ഈ നടപടിക്കെതിരെ സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് അടക്കമുള്ള എം.എൽ.എമാരെ വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് കയ്യേറ്റം ചെയ്ത നടപടി അപലപനീയമാണ്. സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് നിയമസഭ. അതിനെ നിഷേധിക്കുന്നതിലൂടെ സി.പി.എമ്മിന്റെ ഏകാധിപത്യ പ്രവണതയാണ് വെളിവാകുന്നത്. ജനാധിപത്യ കേരളം ഒറ്റക്കെട്ടായി ഇതിനെ ചെറുക്കേണ്ടതുണ്ടെന്ന് പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.