വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം സൗദി ഡോക്ടറുടെ പ്രതികാരം ഇങ്ങനെ

ഫ്രാന്‍സിലെ ആശുപത്രിയിലെ ജോലിക്കിടെ ഡോ. ഹാനി അല്‍ജുഹനി നമസ്‌കാരം നിര്‍വഹിക്കുന്നു
റിയാദ്- മതിയായ യോഗ്യതയില്ലെന്ന് പറഞ്ഞ് വര്‍ഷങ്ങള്‍ക്കു മുമ്പ് തനിക്ക് തൊഴിലവസരം നിഷേധിച്ച ഉന്നതോദ്യോഗസ്ഥന്റെ അപേക്ഷ മാനിച്ച് ബന്ധുവിന് വിദഗ്ധ ചികിത്സ നല്‍കി സൗദി ഡോക്ടറുടെ മധുര പ്രതികാരം.
മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി സേവനം ആരംഭിച്ച തുടക്ക കാലത്ത് തനിക്കു മുന്നില്‍ നിഷ്‌കരുണം അവസരത്തിന്റെ കവാടം കൊട്ടിയടച്ച ഉദ്യോഗസ്ഥനോട് അന്ന് ഡോ. ഹാനി അല്‍ജുഹനി പറഞ്ഞിരുന്നു.
ഒരിക്കല്‍ താങ്കള്‍ക്ക് എന്നെ ആവശ്യമായി വന്നേക്കാം. അതാണ് ഇപ്പോള്‍ സംഭവിച്ചത്.
യോഗ്യതയില്ലെന്ന് പറഞ്ഞ് തൊഴിലവസരം നിഷേധിച്ച ഉദ്യോഗസ്ഥന്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഡോ.ഹാനിയുടെ സഹായം തേടി.
സൗദി യൂനിവേഴ്‌സിറ്റിയില്‍ ന്യൂറോളജി വിഭാഗം ലെക്ചററുടെ ഒഴിവിലേക്കാണ് ഡോ. ഹാനി അല്‍ജുഹനി വര്‍ഷങ്ങള്‍ക്കു മുമ്പ് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇന്റര്‍വ്യൂ നടത്തിയ സര്‍വകലാശാലയിലെ എംപ്ലോയ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ന്യൂറോളജി വിഭാഗം ജോലി ബുദ്ധിമുട്ടായിരിക്കുമെന്നും താങ്കളുടെ യോഗ്യതക്കും പഠന നിലവാരത്തിനും അനുസരിച്ച് ഈ ജോലിയില്‍ തുടരാന്‍ സാധിക്കില്ലെന്നും പറഞ്ഞ് ഡോ. ഹാനിക്ക് അവസരം നിഷേധിച്ചു. ഒരിക്കല്‍ താങ്കള്‍ക്ക് എന്നെ ആവശ്യമായി വന്നേക്കാമെന്ന് ചെയര്‍മാനോട് മറുപടി പറഞ്ഞാണ് ഡോ. ഹാനി അന്ന് ഇന്റര്‍വ്യൂ ഹാളില്‍ നിന്ന് പുറത്തിറങ്ങിയത്.
അതിനു ശേഷം അല്‍ഖസീം യൂനിവേഴ്‌സിറ്റിയില്‍ ഡോ. ഹാനിക്ക് നിയമനം ലഭിച്ചു. ഇവിടെ നിന്നാണ് സ്‌കോളര്‍ഷിപ്പോടെ ഫെലോഷിപ്പ് പഠനത്തിന് ഫ്രാന്‍സിലേക്ക് പോയത്. ഫ്രാന്‍സിലെ ഏറ്റവും മികച്ച ആശുപത്രികളില്‍ ഒന്നില്‍ ന്യൂറോ സര്‍ജനായി ജോലിയില്‍ പ്രവേശിക്കുകയും സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നിര്‍വഹിക്കാനും തുടങ്ങി. ഈ സമയത്താണ് പഴയ ഉദ്യോഗസ്ഥന്‍ മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടായി ജര്‍മനിയിലെ ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിന്റെ ചികിത്സക്ക് സഹായം തേടി ഡോ. ഹാനിയെ ബന്ധപ്പെട്ടത്.
കൊല്ലങ്ങള്‍ക്കു മുമ്പ് താന്‍ ഇന്റര്‍വ്യൂ നടത്തി തൊഴിലവസരം നിഷേധിച്ച അതേ ഡോക്ടറുമായാണ് താന്‍ ബന്ധപ്പെടുന്നത് എന്ന കാര്യം അദ്ദേഹത്തിന് ചിലപ്പോള്‍ അറിയുമായിരിക്കില്ലെന്ന് ഡോ. ഹാനി പറഞ്ഞു. ഉദ്യോഗസ്ഥനുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. ഫ്രാന്‍സിലെ ഫെലോഷിപ്പ് പഠനം വലിയ വെല്ലുവിളിയായിരുന്നു. ഭാഷയും വംശീയ വിവേചനവും കോഴ്‌സിന്റെ സങ്കീര്‍ണതയുമെല്ലാം ആദ്യ വര്‍ഷങ്ങളില്‍ പ്രയാസങ്ങള്‍ സൃഷ്ടിച്ചു. വംശീയ വിവേചനം മൂലം ഇടക്ക് മറ്റൊരു ആശുപത്രിയിലേക്ക് മാറേണ്ടിവന്നു. ഏറ്റവും സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടത്തിയ ശേഷമാണ് തനിക്ക് ഫെലോഷിപ്പ് ലഭിച്ചത്. ഇപ്പോള്‍ ഫ്രാന്‍സിലെ ന്യൂറോസര്‍ജറി സെന്ററില്‍ സ്‌പെഷ്യലിസ്റ്റ് ആയാണ് ജോലി ചെയ്യുന്നത്. നട്ടെല്ല്, മസ്തിക ട്യൂമറുകള്‍, മസ്തിഷ്‌ക ധമനി ശസ്ത്രക്രിയകള്‍ താന്‍ ഇപ്പോള്‍ നടത്തുന്നുണ്ടെന്നും ഡോ. ഹാനി അല്‍ജുഹനി പറഞ്ഞു.

Latest News