Sorry, you need to enable JavaScript to visit this website.

പിണറായിക്കു ശേഷവും പാർട്ടിയിൽ പോക്രിത്തരത്തിനൊക്കെ ആളുണ്ടെന്ന് തെളിഞ്ഞു- കെ.എം ഷാജി

മേൽപ്പറമ്പ്/കണ്ണൂർ - പിണറായി വിജയനു ശേഷവും സി.പി.എമ്മിൽ ഒരു പോക്കിരിയുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയുടെ തൃശൂർ മാളയിലെ സ്വീകരണത്തിനിടെ, മൈക്കിനോടു ചേർന്നുനിന്ന് സംസാരിക്കാൻ അഭ്യർത്ഥിച്ച മൈക്ക് ഓപ്പറേറ്റർക്കു പരസ്യമായി ക്ലാസെടുത്ത ജാഥാനായകൻ എം.വി.ഗോവിന്ദനെ പരിഹസിച്ചായിരുന്നു ഷാജിയുടെ പരാമർശം. 
 കഴിഞ്ഞദിവസവും സി.പി.എമ്മിന്റെ ജാഥ ചർച്ചയായി. എന്താ കാര്യം? ഒരു മൈക്ക് ഓപ്പറേറ്റോട് ഗോവിന്ദന്റെ ഒരു ചൂടാകലുണ്ട്. പിണറായിക്കു ശേഷം സി.പി.എമ്മിൽ ആരാണ് അങ്ങനെയൊരു പോക്കിരിയുള്ളതെന്ന് ആലോചിച്ചിരിക്കുകയായിരുന്നു ഞാൻ. ഇന്നലെ എനിക്കു മനസ്സിലായി, ആളുണ്ട്! പോക്രിത്തരത്തിനൊക്കെ ആളുണ്ട്. ഗുണ്ടായിസത്തിനൊക്കെ ആളുണ്ട് എന്ന്-ഷാജി കളിയാക്കി. 
' പോ..., നിന്റെ മൈക്കിന്റെ തകരാറിനു ഞാനാണോ ഉത്തരവാദി' എന്ന് ചോദിച്ച് ശാസ്ത്രീയമായ മൈക്ക് ഓപറേഷൻ എങ്ങനെയെന്ന് എം.വി ഗോവിന്ദൻ വിശദീകരിച്ചത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി, ജാഥയ്ക്ക് ആളു വരാത്തതിന് മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെട്ടിട്ട് എന്തു കാര്യമാണുള്ളതെന്നും ഷാജി ചോദിച്ചു. 
 ഗോവിന്ദൻ മാഷ് വിചാരിച്ചത് ആൾക്കാർ കൂടുന്നത് മൈക്ക് നന്നായതു കൊണ്ടാണെന്നാണ്. മൈക്ക് നന്നായതു കൊണ്ടല്ല, പറയുന്നോനും അവന്റെ പാർട്ടിയും നല്ലതായതുകൊണ്ടാണ് കേൾക്കാൻ ആളുകൾ കൂടുന്നത്. നിങ്ങളുടെ പരിപാടിക്ക് ആളുകൾ വരാത്തതിന് മൈക്കിനെ മോശമാക്കിയിട്ടോ ഓപറേറ്ററേ പഴിച്ചിട്ടോ എന്തു കാര്യമെന്നും ഷാജി ചോദിച്ചു. 
 ആ സാധു, മൈക്ക് ഓപറേറ്ററും ഒരു തൊഴിലാളിയാണ്. ഒരു തൊഴിലാളിയോട് പെരുമാറാൻ പഠിക്കേണ്ടേ സഖാവേ? നിങ്ങളൊരു പാർട്ടി സെക്രട്ടറിയല്ലേ, തൊഴിലാളി പാർട്ടി എന്നല്ലേ പറയുന്നത്? ഒരു മുതലാളി പോലും കാണിക്കാത്ത വൃത്തികെട്ട ഈർഷ്യയും ദേഷ്യവും കുടിപ്പകയുമാണ് ആ ചെറുപ്പക്കാരനോട് നിങ്ങൾ കാണിച്ചത്. എന്തൊരു അസംബന്ധമാണിതെന്നും ഷാജി ചോദിച്ചു. ഇതിന്റെ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ.
 

Latest News