Sorry, you need to enable JavaScript to visit this website.

മൈക്ക് ഓപ്പറേറ്ററോട് എം.വി ഗോവിന്ദൻ കയർത്തതിനെതിരെ പ്രതിഷേധവുമായി അസോസിയേഷൻ

കൊച്ചി- സി.പി.എം സംസ്ഥാന സെക്രട്ടറി പ്രതിരോധ ജാഥയ്ക്കിടെ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചതിനെതിരെ പ്രതിഷേധവുമായി ലൈറ്റ് ആന്റ് സൗണ്ട് എൻജിനീയറിങ് ആന്റ് പ്രൊപ്രൈറ്റർ അസോസിയേഷൻ രംഗത്ത്. പ്രസംഗം നന്നാക്കാനാണ് ഓപ്പറേറ്റർ ശ്രമിച്ചതെന്നും സംസാരം ആവശ്യമെങ്കിൽ സ്ത്രീകളുടെത് പോലെയാക്കാമായിരുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ഓപ്പറേറ്ററോട് സ്വകാര്യമായി പറയുന്നതായിരുന്നു ശരി. അത്രയും വലിയ സദസിന് മുന്നിൽവെച്ച് അപമാനിച്ചത് വേദനാജനകമാണ്. പരസ്യമായി അപമാനിച്ചതിൽ വിഷമമുണ്ടെന്നും എന്നാൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നുമാണ് ഓപ്പറേറ്റർ പറഞ്ഞതെന്നും ഭാരവാഹികൾ വ്യക്തമാക്കി. 

പ്രതിരോധജാഥയിൽ സംസാരിക്കുന്നതിനിടെ ഓപ്പറേറ്റർ മൈക്കിനടുത്തേക്ക് നീങ്ങിനിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ടതാണ് എം.വി. ഗോവിന്ദനെ പ്രകോപിപ്പിച്ചത്. മൈക്ക് പ്രവർത്തിപ്പിക്കുന്നതിന് നിരവധി ആധുനിക സംവിധാനങ്ങളുണ്ടെന്നും അതൊന്നും അറിയാതെ കുറേ സാധനങ്ങൾ കൊണ്ടുവന്ന് അവസാനം മൈക്കിനടത്തേക്ക് നീങ്ങിനിൽക്കാൽ കൽപ്പിക്കുകയാണ് എന്നുമായിരുന്നു എം.വി ഗോവിന്ദൻ പരസ്യമായി പ്രതികരിച്ചത്.
പ്രസംഗത്തിനിടെ സ്‌റ്റേജിലേക്ക് കയറിവന്ന് മൈക്ക് ശരിയാക്കിയ ശേഷം എം.വി ഗോവിന്ദനോട് മൈക്കിന് അടുത്തുനിന്ന് സംസാരിക്കാൻ ഓപ്പറേറ്റർ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് എം.വി ഗോവിന്ദൻ കയർത്തുസംസാരിച്ചത്.
നിന്റെ മൈക്ക് ശരിയല്ലാത്തതിന് ഞാനാ ഉത്തരവാദി. മൈക്കിന്റെ അടുത്ത് ചേർന്ന് നിന്ന് സംസാരിക്കണമെന്നാണ് ചങ്ങായി പറയുന്നത്. ആദ്യായിട്ട് മൈക്കിന്റെ മുമ്പിൽ നിന്ന് പ്രസംഗിക്കുന്ന ഒരാളോട് വിശദീകരിക്കുന്ന പോലെ. ഇതെന്താന്നറിയോ ഇതെല്ലാം കൊറേ സാധനമുണ്ട്. പക്ഷേ അതൊന്നും കൈകാര്യം ചെയ്യാൻ അറിയില്ല. ശരിയായിട്ട് ശാസ്ത്രീയമായിട്ട് കൈകാര്യം ചെയ്യണം. മൈക്ക് ഏറ്റവും ആധുനിക ടെക്‌നോളജി ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ടുന്ന ഒരു ഉപകരണമാണ്. കുറേ ഉപകരണം വാരിവലിച്ച് കൊണ്ടുവന്നതുകൊണ്ടൊന്നും കാര്യമില്ല. ആളുകൾക്ക് സംവദിക്കാൻ ഉതകുന്ന രീതിയിലുള്ള മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യണം. ശബ്ദമില്ലെന്ന് പറയുമ്പോൾ, ഉടനെ ശബ്ദമുണ്ടാക്കാൻ വേണ്ടി പുറപ്പെട്ട് വന്നിട്ട് അതിന്റെ അടുത്ത് ചെന്ന് പറഞ്ഞോളാനാണ് പറയുന്നത് എന്നായിരുന്നു എം.വി ഗോവിന്ദന്റെ ശകാരം.
എന്നാൽ ഓപ്പറേറ്ററോട് കയർത്തിട്ടില്ലെന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം. അതേസമയം, പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ മൈക്ക് ഓപ്പറേറ്റർ പലതവണ ഇടപെട്ടപ്പോഴാണ് പൊതുയോഗത്തിൽ വെച്ച് ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ച് ക്ലാസെടുക്കേണ്ടി വന്നതെന്നും മാധ്യമങ്ങൾക്ക് ഇത്തരം വാർത്തകൾ ഉണ്ടാക്കാനാണ് ഉദ്ദേശമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. 
പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിനിടയ്ക്ക് ഇടപെടുന്നതിൽ വിഷമം ഉണ്ടാകാറില്ല. ചോദ്യങ്ങൾ ചോദിച്ച്, മറുപടി പറഞ്ഞു കൊണ്ട് പ്രസംഗിക്കുന്നതാണ് എന്റെ രീതി. ആദ്യം അയാൾ വന്ന് മൈക്ക് ശരിയായി വെച്ചു. കുറച്ചു കഴിഞ്ഞ് വീണ്ടും വന്ന് ശരിയാക്കി. എന്നിട്ട് അയാള്, അടുത്ത് നിന്ന് സംസാരിക്കാൻ വേണ്ടി എന്നോട് പറയാ, അടുത്ത് നിന്ന് സംസാരിക്കൂ എന്ന് മൈക്ക് ഓപ്പറേറ്റർ എന്നെ പഠിപ്പിക്കാൻ വരികയാണ്. അപ്പോ ഞാൻ പറഞ്ഞു, ഞാൻ അടുത്ത് നിന്ന് സംസാരിക്കാത്തത് കൊണ്ടല്ല പ്രശ്‌നം, നിങ്ങളുടെ മൈക്ക് കൃത്യമായി, ശാസ്ത്രീയമായി തയ്യാറാക്കാൻ പറ്റാത്തതാണ് പ്രശ്‌നം എന്ന്. ശേഷം, അത് സംബന്ധിച്ച് പൊതുയോഗത്തിൽ ക്ലാസ്സെടുക്കുകയും ചെയ്തു. ശാസ്ത്ര സാങ്കേതിക വിദ്യ അടക്കം പറഞ്ഞു. അപ്പോൾ ശാസ്ത്ര സാങ്കേതിക വിദ്യ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തിയില്ലാത്തതിന്റെ ഭാഗമായിട്ടാണ് ഈ പ്രശ്‌നം ഉണ്ടായത് എന്ന് ഞാൻ ചൂണ്ടിക്കാണിക്കുക ഉണ്ടായി. ജനങ്ങൾ കൈയടിക്കുകയും ചെയ്തു ഗോവിന്ദൻ പറഞ്ഞു
 

Latest News