Sorry, you need to enable JavaScript to visit this website.

കേരളത്തിൽ മൂന്ന് മെഡി. കോളേജുകളിലെ പ്രവേശനം തടഞ്ഞു

ന്യൂദൽഹി- അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നു ചൂണ്ടിക്കാട്ടി കേരളത്തിലെ മൂന്നു മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നിഷേധിച്ചു. ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിന് പുറമേ പാലക്കാട് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ശ്രീ അയ്യപ്പ മെഡിക്കൽ കോളേജ് ആന്റ് റിസേർച്ച് ഫൗണ്ടേഷൻ എന്നിവയ്ക്കാണ് പ്രവേശന അനുമതി നിഷേധിച്ചത്. ഇതുൾപ്പടെ രാജ്യത്താകാമാനം 68 മെഡിക്കൽ കോളേജുകൾക്കാണ് പ്രവേശന അനുമതി നിഷേധിച്ചത്. ഇതോടെ 10,430 സീറ്റുകളിലേക്കുള്ള പ്രവേശനം മുടങ്ങും. ഇവയടക്കം രാജ്യവ്യാപകമായി 64,000 മെഡിക്കൽ സീറ്റുകളാണ് ഒരു വർഷമുള്ളത്. 
സീറ്റ് വർധിപ്പിക്കണമെന്ന ഒമ്പതു മെഡിക്കൽ കോളേജുകളുടെ അപേക്ഷയും നിരസിച്ചു. ആന്ധ്ര പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ളവയാണ് ഈ മെഡിക്കൽ കോളേജുകൾ. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിർദേശം പ്രകാരമാണ് ഇവരുടെ അപേക്ഷകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം തള്ളിയത്. 
ഇതിന് പുറമേ കേരളത്തിലെ 13 അടക്കം 82 മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം പുതുക്കി നൽകിയിട്ടുമില്ല. പാലക്കാട് ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളേജ്, എസ്.ആർ മെഡിക്കൽ കോളേജ് ആന്റ് റിസേർച്ച് സെന്റർ, പാലക്കാട് പി.കെ. ദാസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ്, പാലക്കാട് കേരള മെഡിക്കൽ കോളേജ്, പത്തനംതിട്ട മൗണ്ട് സിയോൻ മെഡിക്കൽ കോളേജ്, തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജ് ആന്റ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ, തിരുവനന്തപുരം ഡോ. സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജ്, വയനാട് ഡി.എം വയനാട് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവയാണ് അംഗീകാരം പുതുക്കിക്കിട്ടാത്ത കേരളത്തിലെ സ്ഥാപനങ്ങൾ. 
അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ഇല്ലാത്തതിനാലാണ് സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകൾക്കു പ്രവേശന അനുമതി നിഷേധിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചു മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിർദേശത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകാരം നൽകുകയായിരുന്നു. മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാൻ മുൻകൈ എടുത്തു നടക്കുന്നവർക്ക് ഇതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചു പോലും ബോധ്യമില്ലെന്നാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ വിലയിരുത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ ഫണ്ട് ലഭിക്കുന്ന 24 മെഡിക്കൽ കോളജുകൾ 2021- 2022 വർഷത്തോടെ പൂർത്തിയാക്കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 
പ്രവേശനാനുമതി തടഞ്ഞ 68 മെഡിക്കൽ കോളേജുകളിൽ 31 എണ്ണം സർക്കാർ മേഖലയിൽ നിന്നുള്ളതാണ്. ബാക്കി സ്വകാര്യ മേഖലയിലും. സർക്കാർ മെഡിക്കൽ കോളേജുകളിലേക്ക് അധ്യാപക നിയമനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും എങ്ങനെ സാധിക്കുമെന്ന ഗുരുതര സാഹചര്യം കേന്ദ്ര നടപടിയെതുടർന്ന് ഉണ്ടായിരിക്കുകയാണ്. അംഗീകാരം പുതുക്കി നൽകാത്ത 82 മെഡിക്കൽ കോളേജുകളിൽ 70 എണ്ണവും സ്വകാര്യ മേഖലയിൽ നിന്നുള്ളതാണ്. 

Latest News