Sorry, you need to enable JavaScript to visit this website.

ശിവശങ്കരന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്,  സി.എ രവീന്ദ്രന് ഹാജാരാവാന്‍ വീണ്ടും നോട്ടീസ് 

കൊച്ചി- വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ചെയ്ത കേസില്‍ അറസ്റ്റിലായ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി ഇന്ന് വിധി പറയും. 
അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള ശിവശങ്കറിന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ഇ.ഡി ജാമ്യാപേക്ഷയെ എതിര്‍ത്തു. 4.5 കോടി രൂപയുടെ ക്രമക്കേടു നടന്ന കേസാണിതെന്നും ഒരു കോടി രൂപ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും ഇ.ഡി വിശദീകരിച്ചു.ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയത്.അതേസമയം,ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ഈമാസം ഏഴിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും നോട്ടീസ് നല്‍കി. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഏഴിന് രാവിലെ 10.30ന് ഹാജരാകണം. ഫെബ്രുവരി 27ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രവീന്ദ്രന്‍ എത്തിയില്ല. നിയമസഭാ സമ്മേളനമായതിനാല്‍ അന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചിരുന്നു.മൂന്നു തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ഇ.ഡിക്ക് അധികാരമുണ്ട്. ലൈഫ് മിഷന്‍ സി.ഇ.ഒ പി.ബി. നൂഹില്‍ നിന്ന് ഇന്നലെ ഇ.ഡി വിവരങ്ങള്‍ ശേഖരിച്ചു. മിഷന്‍ പ്രവര്‍ത്തനം, പദ്ധതികള്‍, വിവാദമായ വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവയാണ് നൂഹില്‍ നിന്ന് ആവശ്യപ്പെട്ടത്.
 

Latest News