Sorry, you need to enable JavaScript to visit this website.

വികസന വിരോധത്തിൽ യു.ഡി.എഫിനും ബി.ജെ.പിക്കും ഒരേ നിലപാട്- എം.വി ഗോവിന്ദൻ 

സി.പി.എം ജനകീയ പ്രതിരോധ ജാഥക്ക് നിലമ്പൂരിൽ നൽകിയ സ്വീകരണത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസാരിക്കുന്നു.

നിലമ്പൂർ- സംസ്ഥാനത്ത് വികസനം നടപ്പാക്കാൻ അനുവദിക്കില്ലെന്ന കാര്യത്തിൽ യു.ഡി.എഫിനും ബി.ജെ.പിക്കും ഒരേ നിലപാടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.പി.എം ജനകീയ പ്രതിരോധ യാത്രക്ക് നിലമ്പൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഹൈവേക്കും കെ. റെയിലിനുമെല്ലാം തടസങ്ങൾ ഉന്നയിക്കുന്നത് വികസന വിരോധം കൊണ്ടാണ്. ഇത്തരം എതിർപ്പുകൾക്ക് മുഖം കൊടുക്കാതെ വികസന പ്രവർത്തനങ്ങളുമായി പിണറായി സർക്കാർ മുന്നോട്ടു പോകും. ഇന്ധന നികുതി രണ്ടു രൂപ വർധിപ്പിച്ചപ്പോൾ സമരമുഖം തുറന്നവർ പാചക വാതക വില 50 രൂപ വർധിപ്പിച്ചപ്പോൾ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് അറിയാൻ താൽപര്യമുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. 
ഒരു തീരുമാനം എടുത്താൽ അതു നടപ്പാക്കാൻ ആർജവമുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു നേരെ നടക്കുന്നത് ചാവേർ സമരമാി. സമരത്തിൽ രണ്ടും മൂന്നും പേർ മാത്രമാണ് പങ്കെടുക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കും വർഗീയതക്കും എതിരെയാണ് സി.പി.എം ജനകീയ പ്രതിരോധ ജാഥ നടത്തുന്നത്.  ഫ്യൂഡൽ മുതലാളിത്ത ചിന്താഗതി പാർട്ടിക്കുള്ളിലെ ചെറിയ വിഭാഗത്തെയും സ്വാധീനിച്ചിട്ടുള്ള വസ്തുത തള്ളിക്കളയുന്നില്ല. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരെ പൂർണമായി ശുചീകരിക്കുക എന്ന ലക്ഷ്യവും യാത്രക്കുണ്ടെന്നും ജനകീയ പ്രതിരോധ യാത്രക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. 
പി.വി. അൻവർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നേതാക്കളായ സി.എസ്. സുജാത, എം. സ്വരാജ്, ജെയ്ക് പി. തോമസ്, പി.കെ. ബിജു, കെ.ടി. ജലീൽ, വി. ശശികുമാർ, പി.കെ. സൈനബ, ഇ. പദ്മാക്ഷൻ, ടി. രവീന്ദ്രൻ, ഇ.കെ. ഷൗക്കത്തലി, ജോർജ് കെ. ആന്റണി, മട്ടുമ്മൽ സലീം, കെ. റഹിം, അരുമ ജയകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ 11 നു ജാഥ നിലമ്പൂരിൽ എത്തുമെന്നു അറിയിച്ചിരുന്നെങ്കിലും  ഉച്ചക്കു ഒന്നിനു ശേഷമാണ് എത്തിയത്. വടപുറം പാലത്തിന് സമീപത്തു നിന്നു റെഡ്‌വളണ്ടിയർമാരുടെയും നൂറുക്കണക്കിന് പ്രവർത്തകരുടെയും നേതൃത്വത്തിലാണ് വാഹനങ്ങളുടെ അകമ്പടിയോടെ നിലമ്പൂർ ജ്യോതിപ്പടിക്ക് സമീപമുള്ള സ്വീകരണ സ്ഥലത്തേക്ക് എത്തിച്ചത്. വനിതകൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവർത്തകരാണ് ചുട്ടുപൊള്ളുന്ന വെയിലിലും ജാഥയെ സ്വീകരിക്കാനെത്തിയത്.



 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News