Sorry, you need to enable JavaScript to visit this website.

സ്വർണകടത്തിന് പുതിയ തന്ത്രം: സ്വർണ ചെരിപ്പ് ധരിച്ചെത്തിയ വിരുതൻ പിടിയിൽ

നെടുമ്പാശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ  ചെരിപ്പിലും ശരീരത്തിലും ഒളിപ്പിച്ച് അനധികൃതമായി കൊണ്ടുവന്ന സ്വർണവുമായി ഗൾഫിൽ നിന്നുമെത്തിയ യുവാവിനെ എയർ കസ്റ്റംസ് ഇന്റലിജൻസ്  നടത്തിയ പരിശോധനയിൽ പിടികൂടി. ദുബായിൽനിന്നും വന്ന പാലക്കാട് സ്വദേശി മുഹമ്മദാണ് കാൽപാദത്തിൽ അണിഞ്ഞ ചെരിപ്പിൽ അതിവിദഗ്ധമായി കടത്തുവാൻ ശ്രമിച്ച് സ്വർണം ഒളിപ്പിച്ചത്. 
ചെരിപ്പിനകത്ത് സ്വർണം അതിവിദഗ്ധമായി ഒളിപ്പിച്ച ശേഷം സംശയം തോന്നാത്ത വിധത്തിൽ ഇത് തുന്നിച്ചേർത്തു. 
പിന്നീട് ഇത് ധരിച്ച് പരിശോധനകൾ എല്ലാം തന്നെ പൂർത്തീകരിച്ച് ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിക്കുമ്പോൾ  എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം സംശയം തോന്നി ചെരിപ്പ് അഴിപ്പിച്ച് വിശദമായ പരിശോധന നടത്തുകയായിരുന്നു. ചെരിപ്പ് മുറിച്ചുനോക്കിയപ്പോഴാണ് മിശ്രിത രൂപത്തിൽ സ്വർണം കണ്ടെത്തിയത്. 
തുടർന്ന് കൂടുതൽ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ദേഹപരിശോധന നടത്തിയപ്പോൾ മലദ്വാരത്തിനകത്തുനിന്നും മൂന്ന് കാപ്‌സ്യൂൾ രൂപത്തിലാക്കിയ സ്വർണവും കണ്ടെടുത്തു. 
മൊത്തം 85 ലക്ഷം രൂപ വില വരുന്ന 1871 ഗ്രാം സ്വർണമാണ് കസ്റ്റംസ് കണ്ടെടുത്തത്. ഈയിടെ നടത്തിയ സ്വർണ വേട്ടകളിൽ ഒരു വ്യക്തിയിൽനിന്നും ഇത്രയും അളവ് സ്വർണം കണ്ടെടുത്തത് ഇതാണെന്നു  കസ്റ്റംസ് വൃത്തങ്ങൾ വ്യക്തമാക്കി. ഈ മാസത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ മിക്ക ദിവസങ്ങളിലും അനധികൃതമായി കടത്തുവാൻ ശ്രമിച്ച സ്വർണം പിടികൂടിയിരുന്നു. 

Latest News