ആലപ്പുഴ: സി പി എം നേതൃത്വത്തിന് ഇനി ആശ്വസിക്കാം. കുട്ടനാട്ടില്‍ പാര്‍ട്ടിയില്‍ മാസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന വിഭാഗീയതയക്ക് ഒടുവില്‍ പരിഹാരമായി. ഇരു ചേരികളിലായി പരസ്പരം പോരാടിയവര്‍ പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീര്‍ത്ത് ഒറ്റക്കെട്ടായി നില്‍ക്കാന്‍ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി പി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആര്‍ക്കെതിരെയും അച്ചടക്ക നടപടികള്‍ ഉണ്ടാകില്ലെന്ന് സംസ്ഥാന നേതൃത്വം ഉറപ്പ് നല്‍കി. മാസങ്ങളായി വിട്ടു നിന്ന നാല് ഏരിയ കമ്മിറ്റി അംഗങ്ങള്‍ യോഗത്തിനെത്തി. പാര്‍ട്ടിയും , ബഹുജന സംഘടനകളും വിട്ടു പോകുമെന്ന് കാട്ടി രാജിക്കത്ത് നല്‍കിയവരെ അനുനയിപ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാക്കാന്‍ തീരുമാനിച്ചു. 380ലേറെ പേരാണ് ആറ് ലോക്കല്‍ കമ്മിറ്റികളില്‍ നിന്നായി രാജിക്കത്ത് നല്‍കിയത്. കഴിഞ്ഞ ഡിസംബറില്‍ രാമങ്കരി ലോക്കല്‍ കമ്മിറ്റിയില്‍ നിന്നായിരുന്നു കൂട്ടരാജിയുടെ തുടക്കം. ഈ വിഷയം രാമങ്കരിയില്‍ പ്രാദേശിക നേതാക്കളെ പിന്നീട് സംഘം ചേര്‍ന്ന് അക്രമിക്കുന്നതില്‍ വരെ എത്തി. ഔദ്യോഗിക വിഭാഗത്തില്‍പ്പെട്ട രാമങ്കരി ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി രഞ്ജിത്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശരവണന്‍ എന്നിവരെയാണ് പന്ത്രണ്ടംഗ സി പി എം അനുഭാവികള്‍ മാരകായുങ്ങള്‍ കൊണ്ട് ആക്രമിച്ചത്. രഞ്ജിത്തിന്റെ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറും ഏരിയാ കമ്മിറ്റി അജിതും കൊടുത്ത ക്വട്ടേഷന്‍ ആണിതെന്ന് രഞ്ജിത് വെളിപ്പെടുത്തിയതോടെ കാര്യങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ടു പോയി. ഇതോടെയാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെടല്‍ നടത്തിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)