Sorry, you need to enable JavaScript to visit this website.

കൈക്കൂലി; കോട്ടയത്ത് മൂന്ന് ഇൻസ്‌പെക്ടർമാർക്ക്  സസ്‌പെൻഷൻ

കോട്ടയം- കൈക്കൂലി വാങ്ങിയ മൂന്നു വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ സസ്‌പെന്റു ചെയ്തു. ജില്ലാ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ കോട്ടയം എൻഫോഴ്സ്മെന്റ് ആർ.ടി ഓഫിസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഷാജൻ. വി, അനിൽകുമാർ. എം.ആർ, അജിത് ശിവൻ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ഏജന്റ് രാജീവനെയും മൂന്ന് എ.എം.വി.ഐമാരെയും പ്രതിയാക്കി വിജിലൻസ് കേസും രജിസ്റ്റർ ചെയ്തു. സംസ്ഥാന വ്യാപകമായി വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ നടത്തിയ പരിശോധനയിൽ കഴിഞ്ഞ മാസം 20 ന് നടത്തിയ ഓപറേഷൻ ഓവർ ലോഡ് പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 
എം.സി റോഡിൽ കുറവിലങ്ങാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾ കണ്ടെത്തിയത്. ഈ വാഹനങ്ങളിൽ അമിത വേഗത്തിൽ പോകുന്നത് പിടികൂടാതിരിക്കാൻ ഓരോ വാഹനത്തിനും 7500 രൂപ വീതം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയതായി വിജിലൻസ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ മൂന്നു പേരും ചേർന്ന് ഏജന്റായ രാജീവൻ വഴി ആറരലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്. മൂന്നു പേർക്കും കൈക്കൂലി നൽകിയതിന്റെ കണക്കുകൾ വിജിലൻസ് സംഘം രാജീവന്റെ മൊബൈൽ ഫോണിൽ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് അടക്കമുള്ള വിവരങ്ങൾ ചേർത്താണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ എസ്.പി വി.ജി. വിനോദ്കുമാർ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്താണ് ഇവരെ സസ്പെന്റ് ചെയ്ത് ഉത്തരവിറക്കിയത്. തുടർന്നു കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സർക്കാർ നിർദേശിക്കുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തി തെളിവുകൾ കണ്ടെത്തി, അറസ്റ്റ് അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.


 

Latest News