പത്തനംതിട്ട : ലക്ഷക്കണക്കിന് ഭക്തന്‍മാര്‍ എത്തുന്ന ശബരിമലയില്‍ അവര്‍ കാണിക്കയായി ഇടുന്ന കറന്‍സി നോട്ടുകളും നാണയങ്ങളും എണ്ണി തീര്‍ക്കുകയെന്നത് വളരെ ശ്രമകരമായ കാര്യമാണ്. ഒട്ടേറെ ദേവസ്വം ജീവനക്കാരെയാണ് ശബരിമല സീസണ് ശേഷം ഇതിനായി നിയോഗിക്കുക. ഇത്തവണ അറുന്നൂറിലധികം ജീവനക്കാരാണ് തുടര്‍ച്ചയായി 69 ദിവസമായി നാണയങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്ര ദിവസമായിട്ടും എണ്ണി തീരാതെ നാണയങ്ങള്‍ കുന്നുകൂടി കിടക്കുന്നു. നാണയങ്ങള്‍ എണ്ണിത്തീരാതെ ഇവര്‍ക്ക് അവധി എടുക്കാനും പറ്റാത്ത അവസ്ഥയാണുള്ളത്.
നാണയത്തിന്റെ മൂന്ന് കൂനകളില്‍ ഒന്ന് മാത്രമാണ് ഇതുവരെയായി എണ്ണി തീര്‍ന്നത്. ഇങ്ങനെ തുടരുകയാണെങ്കില്‍ നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ ഇനിയും രണ്ടുമാസത്തോളമെടുക്കും. അതേസമയം നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കാണിക്കയായി കിട്ടിയ കറന്‍സിയുടെ എണ്ണല്‍ പൂര്‍ത്തിയായത്. നോട്ടും നാണയവും കൂടെ 119 കോടി രൂപയാണ് ഇതുവരെ എണ്ണിത്തീര്‍ന്നത്. ഇനി എണ്ണിത്തീരാനുളളത് 15-20 കോടിയോളം രൂപയുടെ നാണയമാണെന്നാണ് നിഗമനം. ഒമ്പത് മണിക്കൂറാണ് തുടര്‍ച്ചയായി നാണയമെണ്ണുന്നത്. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങള്‍ വേര്‍തിരിക്കാനായി യന്ത്രത്തിലിടും. ഇങ്ങനെ വേര്‍തിരിക്കുന്ന നാണയങ്ങള്‍ അന്നദാനമണ്ഡപം, പുതിയഭണ്ഡാരം, പഴയഭണ്ഡാരം എന്നിവിടങ്ങളിലെത്തിച്ച് എണ്ണിത്തിട്ടപ്പെടുത്തുകയാണു ചെയ്യുന്നത്. സ്റ്റൂളില്‍ ഇരുന്നാണു ജോലി ചെയ്യുന്നത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെവന്ന് ജീവനക്കാരെ പരിശോധിക്കും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)