Sorry, you need to enable JavaScript to visit this website.

ആടിന്റെ കുടലിന്റെ ഭാഗം ശ്വാസകോശത്തില്‍ കുടുങ്ങി; മൂന്നു വര്‍ഷം കൊണ്ട് മുഴയായി മാറി, ഒടുവില്‍ ജീവന്‍ രക്ഷിച്ചു

കൊച്ചി : മൂന്നു വര്‍ഷം മുന്‍പ് ശ്വാസകോശത്തില്‍ കുടുങ്ങിയ ആടിന്റെ കുടല്‍ കഷ്ണം പുറത്തെടുത്ത് യുവാവിന്റെ ജീവന്‍ രക്ഷിച്ചു.  ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ആടിന്റെ കുടല്‍ കഷ്ണം പുറത്തെടുത്തത്. തുടര്‍ച്ചയായ ചുമയും ന്യുമോണിയയുമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. കുടലുകൊണ്ട് ഉണ്ടാക്കുന്ന പോട്ടിക്കറി കഴിച്ചതാണ് ഇത് ശ്വാസകോശത്തില്‍ കുടുങ്ങാന്‍ കാരണം.

ഗുരുതരാവസ്ഥയിലായ മൂവാറ്റുപുഴ സ്വദേശിയായ രോഗിയാണ് രക്ഷപ്പെട്ടത്. മൂന്നു വര്‍ഷമായി നടത്തിയ എക്സറേ പരിശോധനകളിലൊന്നും ശ്വാസകോശത്തില്‍ കുടുങ്ങിയ വസ്തു കണ്ടെത്താനായില്ല. രോഗിയുടെ ഓക്്‌സിജന്‍ അളവ് വല്ലാതെ കുറഞ്ഞ് ഗുരുതരാവസ്ഥയിലായപ്പോള്‍ നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തിന്റെ വലതുഭാഗത്തായി മുഴ കണ്ടെത്തുകയായിരുന്നു. വിശദ പരിശോധനയില്‍ ട്യൂമര്‍ അല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് റിജിഡ് ബ്രോങ്കോസ്‌കോപി ശസ്ത്രക്രിയയിലൂടെ ശ്വാസകോശത്തില്‍ കുടുങ്ങിയ ഭക്ഷണാവശിഷ്ടം പുറത്തെടുക്കുകയായിരുന്നു. ഇത് രോഗിയെ കാണിച്ചപ്പോഴാണ് മൂന്നു വര്‍ഷം മുന്‍പ് കഴിച്ച പോട്ടിക്കറിയെക്കുറിച്ച് പറഞ്ഞത്. ഭക്ഷണം കഴിക്കുന്നതിനിടെ ചുമച്ചപ്പോള്‍ പോട്ടിയുടെ ഒരു കഷ്ണം ശ്വാസകോശത്തില്‍ കുടുങ്ങിയതാണെന്ന് വിലയിരുത്തല്‍.
ശ്വാസകോശത്തിലെത്തിയ ഭക്ഷണാവശിഷ്ടത്തിനു മുകളില്‍ ടിഷ്യു നിറഞ്ഞ് മുഴയായതാണ്. മൂന്നു വര്‍ഷം കൊണ്ട് ഇത് കല്ലുപോലെ ആവുകയായിരുന്നു. ഇതാണ് ഓക്സിജന്റെ അളവ് കുറയാന്‍ കാരണമായത്. ശസ്ത്രക്രിയയ്ക്കു ശേഷം രോഗി ആശുപത്രി വിട്ടു.

 

Latest News