Sorry, you need to enable JavaScript to visit this website.

സാമ്പ്രാണിക്കോടി തുരുത്തിലേക്ക് സഞ്ചാരികള്‍ക്ക് 23 മുതല്‍ പ്രവേശനം

കൊല്ലം- സാമ്പ്രാണിക്കോടി തുരുത്തിലേക്ക് സഞ്ചാരികള്‍ക്ക് 23 മുതല്‍ പ്രവേശനം അനുവദിക്കാന്‍ എം. മുകേഷ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കൂടിയ ഉന്നതതലയോഗം തീരുമാനിച്ചു. കര്‍ശന സുരക്ഷാമാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും പ്രവേശനം. സഞ്ചാരികള്‍ക്ക് പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ആയിരിക്കും. ഇതിനുള്ള സംവിധാനങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തും.

ഡി.ടി.പി.സി.യില്‍ രജിസ്റ്റര്‍ ചെയ്ത ബോട്ടുകള്‍ക്കു മാത്രമേ തുരുത്തിലേക്ക് സഞ്ചാരികളുമായി പോകാന്‍ അനുവാദം നല്‍കൂ. 52 ബോട്ടുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലൈസന്‍സും ഇന്‍ഷുറന്‍സും മറ്റു രേഖകളും പരിശോധിക്കുമ്പോള്‍ സര്‍വീസിനു യോഗ്യമായ ബോട്ടുകളുടെ എണ്ണം കുറയുമെന്നാണ് കണക്കാക്കുന്നത്.
ഒരുദിവസം പരമാവധി 15 മുതല്‍ 20 വരെ ബോട്ടുകള്‍ക്കു മാത്രമേ തുരുത്തിലേക്കു സര്‍വീസ് നടത്താന്‍ അനുവാദം നല്‍കൂ. ഒരേസമയം തുരുത്തില്‍ പരമാവധി നൂറുപേര്‍ക്കു മാത്രമായിരിക്കും പ്രവേശനം. അനധികൃത ബോട്ടുകള്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകും. അനധികൃതമായി തുരുത്തില്‍ എത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്. സഞ്ചാരികളെ ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലാതെ തുരുത്തില്‍ എത്തിക്കുന്ന ബോട്ടുകള്‍ക്കെതിരേയും നടപടിയുണ്ടാകും.
തുരുത്തിലേക്ക് ഒരാള്‍ക്ക് 150 രൂപയാണ് ടിക്കറ്റ് നിരക്ക് തീരുമാനിച്ചിരിക്കുന്നത്. മുമ്പ് ഇതു നൂറുരൂപയായിരുന്നു. ജി.എസ്.ടി. ഉള്‍പ്പെടെയാണ് 150 രൂപ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ ജൂലായില്‍ ഡിങ്കിവള്ളം മറിഞ്ഞ് സ്ത്രീ മരിച്ചതോടെയാണ് തുരുത്തിലേക്കുള്ള പ്രവേശനം നിരോധിച്ചത്.

 

Latest News