മദീന - മസ്ജിദുന്നബവിയിലെ ശുചീകരണ തൊഴിലാളികളോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്. സന്ദര്‍ശകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാന്‍ മസ്ജിദുന്നബവികാര്യ വകുപ്പിനു കീഴിലെ മുഴുവന്‍ വിഭാഗങ്ങളും ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്നതായി ഹറംകാര്യ വകുപ്പ് മേധാവി പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ എല്ലാവരും കഠിന പ്രയത്‌നങ്ങള്‍ നടത്തണമെന്ന് മസ്ജിദുന്നബവിയിലെ വിവിധ വിഭാഗം മേധാവികളുമായും ജീവനക്കാരുമായും നടത്തിയ കൂടിക്കാഴ്ചക്കിടെ ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് ആവശ്യപ്പെട്ടു.
നാലര മാസത്തിനിടെ മസ്ജിദുന്നബവി റൗദ ശരീഫില്‍ 80 ലക്ഷത്തിലേറെ പേര്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചതായി ശൈഖ് സുദൈസ് അറിയിച്ചു. മുഹറം ഒന്നു മുതല്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച വരെയാണ് ഇത്രയും പേര്‍ മുന്‍കൂട്ടി പെര്‍മിറ്റുകള്‍ നേടി റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിച്ചത്. ഇക്കാലയളവില്‍ 70 ലക്ഷത്തിലേറെ പേര്‍ പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി.
നാലര മാസത്തിനിടെ മസ്ജിദുന്നബവിയില്‍ 8.1 കോടിയിലേറെ പേര്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചു. ഏറ്റവും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി മസ്ജിദുന്നബവിയില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാനും പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്താനും നിലവില്‍ പെര്‍മിറ്റുകള്‍ ആവശ്യമില്ല. തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ച് റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ മാത്രമാണ് മുന്‍കൂട്ടി പെര്‍മിറ്റ് നേടേണ്ടത്.