Sorry, you need to enable JavaScript to visit this website.

തിയറ്റർ പീഡനം: പ്രതിയെ സഹായിച്ചെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും- മന്ത്രി ജലീൽ

മലപ്പുറം- എടപ്പാളിൽ തിയറ്ററിനകത്ത് വെച്ച് ബാലികയെ പീഡിപ്പിച്ച കേസിൽ തനിക്കെതിരെ അപവാദപ്രചാരണം നടത്തുകയാണെന്ന് മന്ത്രി കെ.ടി ജലീൽ. പ്രതിയെ സഹായിച്ചതായി തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും  മന്ത്രി വ്യക്തമാക്കി. രണ്ടു പെൺകുട്ടികളുടെ പിതാവായ തനിക്ക് ഇത്തരം നരാധമൻമാരെ പിന്തുണക്കുന്നത് ആലോചിക്കാൻ പോലുമാകില്ലെന്നും ജലീൽ വ്യക്തമാക്കി. ദൈവം സാക്ഷി , വേദഗ്രന്ഥങ്ങൾ സാക്ഷി ... എടപ്പാൾ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെയും സഹായിക്കാൻ ശ്രമിക്കുക പോയിട്ട് അങ്ങിനെ ചിന്തിക്കുക പോലും ചെയ്തിട്ടില്ലെന്നും ജലീൽ പറഞ്ഞു.

ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എന്റെ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന എടപ്പാളിലെ ഒരു തിയ്യേറ്ററിൽവെച്ച് പത്ത് വയസ്സായ ബാലിക കുബേരനായ ഒരു നരാധമനാൽ ലൈംഗിക അതിക്രമത്തിന് വിധേയമായ അത്യന്തം ഹീനമായ സംഭവം നമ്മുടെ നാട്ടിലെ ഓരോ രക്ഷിതാവിന്റെയും മനസ്സിനുണ്ടാക്കുന്ന ഞെട്ടൽ വിവരണാതീതമാണ്. പോലീസ് പരാതി കിട്ടിയിട്ടും അന്വേഷിക്കാൻ തയ്യാറാകാതിരുന്നത് ഗുരുതരമായ തെറ്റാണ്. അത്‌കൊണ്ടാണ് ചങ്ങരംകുളം എസ്.ഐ യെ സസ്‌പെന്റ് ചെയ്തിരിക്കുന്നതും അദ്ദേഹത്തിനെതിരെ മറ്റു നിയമ നടപടികൾ കൈകൊള്ളുന്നതും. ഡിവൈ.എസ്.പിക്ക് എസ്.ഐ പരാതി കൈമാറിയിരുന്നെന്ന് പറയപ്പെടുന്ന കാര്യം മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. സർക്കാരിന്റെ അതീവ ജാഗ്രതയോടെയുള്ള നീക്കം രസിക്കാത്ത കോൺഗ്രസ് ചാനൽ തെറ്റിദ്ധാരണാജനകമായ വാർത്തയാണ് ഇതുമായി ബന്ധപ്പെട്ട് നൽകുന്നത്. മലപ്പുറത്ത് നിന്നുള്ള ഒരുമന്ത്രി പ്രതിയെ സഹായിക്കാൻ ഇടപെട്ടുവെന്ന രീതിയിൽ 'ജയ്ഹിന്ദ്' ചാനലാണ് ഫ്‌ളാഷ് ന്യൂസ് സംപ്രേഷണം ചെയ്തത്. എന്റെ പേരു പറയാതെ എന്നാൽ ഞാനാണെന്ന് കേൾക്കുന്നവർക്കും കാണുന്നവർക്കും വായിക്കുന്നവർക്കും സംശയിക്കാൻ ഇടവരുത്തും വിധം വാർത്ത നൽകുന്നത് സാമാന്യ മാധ്യമ ധർമത്തിന് നിരക്കുന്നതല്ല. ആ വാർത്തയിൽ സത്യത്തിന്റെ ഒരംശമുണ്ടെങ്കിൽ പൊതുപ്രവർത്തനം ഈ നിമിഷം ഞാൻ നിർത്തും. 'ജയ് ഹിന്ദ് ' ചാനലിനെ ആയിരം വട്ടം ഞാൻ വെല്ലുവിളിക്കുന്നു. തെളിവിന്റെ ഒരു തരിയെങ്കിലും നിങ്ങൾ കൊണ്ട് വരൂ.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപിച്ച 'ഈർഷ്യ' തീർക്കേണ്ടത് കള്ളക്കഥകൾ മെനഞ്ഞെടുത്ത് ജനസമക്ഷം വിളമ്പിയല്ല. നേർക്കുനേർ പോരാടിയാണ് . ദൈവം സാക്ഷി , വേദഗ്രന്ഥങ്ങൾ സാക്ഷി ... എടപ്പാൾ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെയും സഹായിക്കാൻ ശ്രമിക്കുക പോയിട്ട് അങ്ങിനെ ചിന്തിക്കുക പോലും ചെയ്തിട്ടില്ല .... എനിക്കതിന് കഴിയില്ല .... കാരണം രണ്ട് പെൺകുട്ടികളടക്കം മൂന്ന് മക്കളുടെ പിതാവുകൂടിയാണ് ഞാൻ. സത്യമേവ ജയതേ ......
 

Latest News