കണ്ണൂർ - കടലിൽ മത്സ്യബന്ധനത്തിനു പോയ ബോട്ട് കണ്ണൂർ തീരത്ത് മുങ്ങി. ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. കൊച്ചി മുനമ്പത്തുനിന്ന് പുറപ്പെട്ട ഷൈജ എന്ന ബോട്ടാണ് സുശിരത്തിലൂടെ വെള്ളം കയറി മുങ്ങിയത്. മത്സ്യബന്ധന ബോട്ടായ മദർ ഇന്ത്യയിലെ തൊഴിലാളികളാണ് 13 പേരെയും രക്ഷപ്പെടുത്തിയത്. മുങ്ങിയ ബോട്ടിനെ കുറിച്ചുള്ള വിവരങ്ങൾ ഹാം റേഡിയോ വഴിയാണ് ലഭ്യമായത്. കണ്ണൂർ തീരത്തുനിന്ന് 67 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം.
എട്ടു തമിഴ്നാട് സ്വദേശികളും അഞ്ച് അസം സ്വദേശികളും അടക്കം 13 പേരെയും ഇന്ന് പുലർച്ചെയോടെ കണ്ണൂരിലെ അഴീക്കൽ ഹാർബറിൽ എത്തിച്ചു. 20 ദിവസം മുമ്പാണ് ഇവർ ഈ ബോട്ടിൽ മത്സ്യബന്ധനത്തിനു പോയത്. ആദ്യ ദിവസങ്ങളിൽ എൻജിന് തകരാറുണ്ടായിരുന്നുവെങ്കിലും പിന്നീടത് പരിഹരിച്ച ശേഷം യാത്ര പുനരാരംഭിക്കുകയായിരുന്നു. ഇന്നലെ പുലർച്ചയോടെ ബോട്ടിൽ വെള്ളം കയറാൻ തുടങ്ങി. ദ്വാരം അടയ്ക്കാൻ തൊഴിലാളികൾ ശ്രമിച്ചെങ്കിലും ഇന്നലെ വൈകിട്ട് മൂന്നോടെ ബോട്ട് പൂർണമായും കടലിൽ മുങ്ങുകയായിരുന്നു. തുടർന്ന് കോസ്റ്റൽ പോലീസിനെ വിവരമറിയിക്കുകയും പോലീസ് തുടർ നടപടികൾ സ്വീകരിക്കുകയുമായിരുന്നു.