Sorry, you need to enable JavaScript to visit this website.

ഡിംപിളിനു വേണ്ടി ആളൂരും അഫ്‌സലും തമ്മില്‍ തര്‍ക്കം, ചന്തയല്ലെന്ന് മജിസ്‌ട്രേറ്റ്

കൊച്ചി- മോഡലായ 19 കാരിയെ കൊച്ചിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍. പ്രതികളിലൊരാളായ ഡിംപിള്‍ ലാമ്പ എന്ന ഡോളിക്ക് വേണ്ടി കോടതിയില്‍ രണ്ട് അഭിഭാഷകര്‍ ഹാജരായതാണ് നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചത. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ ആളൂരും അഡ്വ അഫ്‌സലുമാണ് കോടതിയില്‍ ഡിംപളിന് വേണ്ടി ഹാജരായത്.

കോടതിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ അഡ്വ അഫ്‌സലിനോട് അഡ്വ ആളൂര്‍ ആവശ്യപ്പെട്ടു. ബഹളം വെക്കാന്‍ ഇത് ചന്തയല്ലെന്ന് കേസ് പരിഗണിച്ച കോടതി ഓര്‍മ്മിപ്പിച്ചു. അതിനിടെ താന്‍ കേസ് ഏല്‍പ്പിച്ചത് അഡ്വ അഫ്‌സലിനെയാണെന്ന് പ്രതിയായ ഡിംപള്‍ വ്യക്തമാക്കി. ഇതോടെയാണ് അഭിഭാഷകര്‍ തമ്മിലെ വാക്കേറ്റം അവസാനിച്ചത്.

അതേസമയം, മോഡലിന് നേരെ നടന്നത് ക്രൂരമായ കൂട്ട ബലാത്സംഗമാണെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. വാഹനത്തില്‍ ഹോട്ടലിന് പുറത്ത് പാര്‍ക്കിംഗ് ഏരിയയിലും പൊതുനിരത്തിലും യുവതി പീഡിപ്പിക്കപ്പെട്ടു. എല്ലാത്തിനും പ്രതി ഡിംപളാണ് ഒത്താശ ചെയ്തതെന്നും പോലീസ് പറയുന്നു.

പ്രതികളുടേത് ആസൂത്രിതവും മൃഗീയവുമായ പ്രവൃത്തിയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. കേസില്‍ ഒന്നുമുതല്‍ മൂന്നുവരെയുള്ള പ്രതികളുടെ മൊബൈല്‍ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ പാസ് വേര്‍ഡ് ലോക്കുള്ളതിനാല്‍ ഇത് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. നാലാംപ്രതി ഡിംപിളിന്റെ ഫോണും കണ്ടെടുക്കാനുണ്ട്. മറ്റൊരു സംസ്ഥാനത്തുനിന്നെത്തി ഇവിടെ ഒറ്റയ്ക്ക് താമസിച്ചുവരുന്ന ഡിംപിളിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് 26ാം തീയതി വരെ നാലുപ്രതികളെയും കസ്റ്റഡിയില്‍ വിട്ട് ഉത്തരവായി.കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന്‍, നിധിന്‍ മേഘനാഥന്‍, സുദീപ്, ഡിംപിള്‍ ലാമ്പ എന്നിവരെയാണ് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്.

 

Latest News