കൊച്ചി - ഗവർണർ-സർക്കാർ പോരിനിടെ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലർ സ്ഥാനം സംസ്ഥാന സർക്കാരിന്റെ ഔദാര്യമല്ലെന്നും അതിനാൽ സംസ്ഥാനത്തിന് നീക്കം ചെയ്യാനാവില്ലെന്നും ഗവർണർ പറഞ്ഞു.
ചാൻസലർമാരായി ഗവർണറെ നിയമിക്കുന്നത് ദേശീയ തലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ്. അത് മറികടക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. ചാൻസലർ സ്ഥാനത്ത് ഗവർണറെ നിയമിക്കുന്നത് സർവകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ്. 1956ന് മുമ്പേ ഗവർണറാണ് സർവകലാശാലകളുടെ ചാൻസലർ. ഇത് സംസ്ഥാന സർക്കാർ നൽകുന്ന ഔദാര്യമല്ല. സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെയെന്നും നാണക്കേട് മറച്ചുവെക്കാനാണ് സർക്കാരിന്റെ ശ്രമങ്ങളെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. കോടതി വിധിയിൽ സർക്കാരിന് അതൃപ്തി ഉണ്ട്. ജനങ്ങൾക്ക് വേണ്ടിയല്ല, സർക്കാർ കേഡറിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. തന്റെ പേഴ്‌സണൽ സ്റ്റാഫിനെ താൻ തന്നെയാണ് തീരുമാനിക്കുന്നത്. അതിൽ നിയമലംഘനം ഇല്ലെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് സർവകലാശാലകളെ നിയന്ത്രിക്കുന്നു. യൂണിവേഴ്‌സിറ്റികൾ മുതൽ കോർപറേഷനുകളിൽ വരെ സ്വന്തം ആളുകളെ നിയമിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് അനധികൃത നിയമനം നടക്കുന്നത് അദ്ദേഹം അറിയുന്നില്ലെങ്കിൽ അതും കുറ്റകരമാണ്. സർവകലാശാലയിൽ ബന്ധു നിയമനം അനുവദിക്കില്ല. നയപ്രഖ്യാപനം നീട്ടുന്നത് പ്രധാനപ്പെട്ട കാര്യമല്ലെന്നും എത്ര കാലം അങ്ങനെ നീട്ടാൻ കഴിയുമെന്നും ഗവർണർ പരിഹസിച്ചു.