തിരുവനന്തപുരം - പോലീസുകാരൻ ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. ഒറ്റപ്പാലം സ്‌റ്റേഷനിലെ പോലീസുകാരൻ രവി ശങ്കറിനെതിരെയാണ് കേസ്. നെടുമങ്ങാട്, പാങ്ങോട് സ്‌റ്റേഷനുകളിലാണ് ഇയാൾക്കെതിരെ പരാതി ലഭിച്ചത്.
ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാനായി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിലാണ് കേസെടുത്തത്. പോലീസുകാരൻ ഒളിവിലാണിപ്പോൾ. മെഡിക്കൽ അവധിയിൽ പോയ ശേഷം പോലീസുകാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ഒറ്റപ്പാലം പൊലീസ് സ്‌റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിവരം.
സുഹൃത്തുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഷെയർമാർക്കറ്റുകളിൽ രജിസ്റ്റർ ചെയ്യാനെന്ന പേരിൽ ഏകദേശം ഒരു കോടിയോളം രൂപ ഇയാൾ പിരിച്ചെടുത്തു വഞ്ചിച്ചുവെന്നാണ് പരാതിയിലുള്ളത്. ഇതിൽ നിന്ന് ഒരു ലാഭവിഹിതം ആദ്യ നാളുകളിൽ പരാതിക്കാർക്ക് ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി തുകയോ പലിശയോ ലഭിക്കുന്നില്ലെന്ന് പരാതിക്കാർ വ്യക്തമാക്കി.