കൊച്ചി- കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വർഗീസിനെ നിയമിക്കാനുള്ള നീക്കത്തിൽ ചോദ്യവുമായി ഹൈക്കോടതി. അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെന്നും പ്രിയാ വർഗീസിന്റെ യോഗ്യത പരിശോധിച്ചോ എന്നും ഹൈക്കോടതി ചോദിച്ചു. പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്. പ്രിയാ വർഗീസിന്റെ അധ്യാപന പരിചയം പരിശോധിച്ചതിൽ വ്യക്തതയില്ലെന്ന് ഉന്നയിച്ച ഹൈക്കോടതി കണ്ണൂർ രജിസ്ട്രാർക്ക് നേരെയും വിമർശനം ഉന്നയിച്ചു. പ്രിയാ വർഗീസിന് മതിയായ യോഗ്യതയില്ലെന്ന് യു.ജി.സി ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ മതിയായ അധ്യാപന പരിചയമുണ്ട് എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു സർവകലാശാലയും പ്രിയാ വർഗീസും ഹൈക്കോടതിയിൽ സത്യവാങ്മൂലങ്ങൾ നൽകിയത്. ഇത് വിശദമായി പരിശോധിച്ചാണ് കോടതി രംഗത്തെത്തിയത്.
പ്രിയ വർഗീസിന്റെ യോഗ്യത കണക്കാക്കിയത് എങ്ങിനെയാണെന്ന് ഹൈക്കോടതി ചോദിച്ചു. അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെന്നും ഇത് കുട്ടികളുടെ ഭാവിയെ ബാധിക്കുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ദീർഘകാലത്തെ അധ്യാപന പരിചയമുള്ളവർ കൈകാര്യം ചെയ്തു പോകേണ്ട ഒരു തസ്തികയാണ് അസോസിയേറ്റ് പ്രൊഫസർ എന്നത്. അവിടെ ഇത്തരത്തിൽ യോഗ്യത ഇല്ലാത്ത ഒരാളെ നിയമിച്ചത് എന്തടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി ചോദിച്ചു.