Sorry, you need to enable JavaScript to visit this website.

കാനഡയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് ശൈഖ് അഹ് മദ് കുട്ടി

ജിദ്ദ-കാനഡയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് പ്രശസ്ത പണ്ഡിതനും ടൊറണ്ടോ ഇസ്ലാമിക് ഇന്‍സ്റ്റിറ്റിയൂട്ടിലെ സീനീയര്‍ അധ്യാപകനുമായ ശൈഖ് അഹ്്മദ് കുട്ടി. ഇസ്ലാമിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ക്കും ഇസ്ലാമോഫോബിയക്കുമുള്ള പരിഹാരം ഇതര സമുഹങ്ങളുമായുള്ള സ്‌നേഹപൂര്‍ണമായ ഇടപെടലാണെന്ന് സ്വന്തം അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇസ്ലാം പുതിയ കാല സാധ്യതകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഹ്രസ്വ സന്ദര്‍ശനാര്‍ഥം ജിദ്ദയിലെത്തിയ ശൈഖ് അഹ്മദ് കുട്ടി.
തനിമ വെസ്റ്റേണ്‍ പ്രൊവിന്‍സ് സംഘടിപ്പിച്ച  പരിപാടി ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ സി.ഇ.ഒ വി.പി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മനുഷ്യരെ വിവധ കള്ളികളിലാക്കി വിഭജിക്കുന്ന പുതിയ കാലഘട്ടത്തില്‍ സമത്വവും മാനവികതയും ഉദ്‌ഘോഷിക്കുന്ന ഇസ്ലാമിന്റെ സ്വീകാര്യത വര്‍ധിച്ചുവരികയാണെന്ന് ശൈഖ് അഹ് മദ് കുട്ടി പറഞ്ഞു. എത്രതന്നെ എതിര്‍പ്രചാരണങ്ങളും ആക്രമണങ്ങളുമുണ്ടായാലും ലോകത്തിന്റെ എല്ലാ മുക്കുമൂലകളിലും ഇസ്ലാം എത്തുക തന്നെ ചെയ്യും. ഇത് പ്രവാചകന്റെ പ്രവചനമാണ്.
ഇറാഖ് അധിനിവേശത്തെ കുറിച്ചും മുസ്ലിം നിലപാടിനെ കുറിച്ചുമുള്ള ഫത്് വയെ തുടര്‍ന്ന് തന്നെ അമേരിക്കന്‍ വിരുദ്ധനാക്കി 12 മണിക്കൂര്‍ ചോദ്യം ചെയ്തതും ഒരു ദിവസം ജയിലിലടച്ചതും അദ്ദേഹം അനുസ്മരിച്ചു. ഇസ്ലാമിന്റെ സമാധാന സന്ദേശം പ്രചരിപ്പിക്കുന്ന തനിക്കു വേണ്ടി കനേഡിയന്‍ സര്‍ക്കാര്‍ ഇടപെട്ടതും കാനഡയില്‍ തിരിച്ചെത്തിയ തനിക്ക് എല്ലാ വിഭാഗം ജനങ്ങളും നല്‍കിയ സ്വീകരണവും അദ്ദേഹം വിവരിച്ചു.
പുറമേ നിന്നുള്ള വെല്ലുവിളികളേക്കാള്‍ മുസ്ലിംകള്‍ ഗൗരവത്തിലെടുക്കേണ്ടത് അനൈക്യം ഉള്‍പ്പെടെയുള്ള ആഭ്യന്തര വെല്ലുവിളികളെയാണെന്ന് അദ്ദേഹം ഉണര്‍ത്തി. മുസ്ലിംകള്‍ ആത്മ പരിശോധന നടത്തുകയും കാലഘട്ടത്തിനനുസൃതമായുള്ള പ്രതിനിധാനം തന്നെയാണോ നിര്‍വഹിക്കുന്നതെന്നു പരിശോധിക്കുകയും വേണം. മുറിവുകള്‍ ഉണക്കാനുള്ള ദര്‍ശനമാണ് ഇസ്ലാമെന്നും അത് പ്രചരിപ്പിക്കുന്നതില്‍ ഒരു തരത്തിലുള്ള അപകര്‍ഷതയുടേയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സദസ്സില്‍നിന്നുള്ള ചോദ്യങ്ങള്‍ക്ക് ശൈഖ് അഹ്്മദ് കുട്ടി മറുപടി നല്‍കി. സി.എച്ച്. ബഷീര്‍ അധ്യക്ഷത വഹിച്ചു. സഫറുല്ല സമാപനം നിര്‍വഹിച്ചു. ഇബ്രാഹിം ശംനാട് ഖിറാഅത്ത് നടത്തി.

 

Latest News