വർഗീയ ധ്രുവീകരണം ശക്തമാക്കി ഹിന്ദു വോട്ടുകൾ പരമാവധി നേടാനുള്ള തന്ത്രം തന്നെ. 27 വർഷമായി അധികാരത്തിൽ തുടരുന്ന ബി.ജെ.പി സർക്കാരിനെതിരെ ഗുജറാത്തിൽ ജനവികാരം ശക്തമാണ്. വിലക്കയറ്റം, സാമ്പത്തികത്തകർച്ച, രൂക്ഷമായ തൊഴിലില്ലായ്മ എന്നിവയെല്ലാം പ്രധാന വിഷയമായി ഉയരുകയാണ്. ബിജെപിയുടെ ഹിന്ദുത്വ മുദ്രാവാക്യങ്ങൾ പലതും എ.എ.പിയും ഉയർത്തുകയാണ്.
ഇന്ത്യൻ വർഗീയതയുടെ നിരവധി തുരുപ്പുചീട്ടുകളിലൊന്നാണ് ഏക സിവിൽ കോഡ് നടപ്പാക്കുകയെന്നത്. കാലങ്ങളായി ജനസംഘവും പിന്നീട് ബി.ജെ.പിയും ഉയർത്തുന്ന വിധ്വംസകമായ മുദ്രാവാക്യം.
അയോധ്യയിലെ രാമക്ഷേത്ര നിർമാണം, ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370 ാം വകുപ്പ് റദ്ദാക്കൽ, ഏക സിവിൽ കോഡ് എന്നിവയാണ് ബി.ജെ.പി അതിന്റെ രൂപീകരണകാലം മുതൽ ഉയർത്തിയ പ്രധാന മുദ്രാവാക്യം. ഇതിൽ ആദ്യത്തെ രണ്ട് അജണ്ടയും അവർ നടപ്പാക്കിയിരിക്കുന്നു. മൂന്നാമത്തേതും നടപ്പാക്കാനുള്ള ശ്രമത്തിലാണവർ. അതിനായി ലോ കമ്മീഷനോട് ഏക സിവിൽ കോഡിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ബി.ജെ.പി വക്താവും അഭിഭാഷകനുമായ അശ്വനികുമാർ ഉപാധ്യായ ഏക സിവിൽ കോഡ് നടപ്പാക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ദൽഹി ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിട്ടുമുണ്ട്. പല രീതിയിലും ഏക സിവിൽ കോഡ് വിഷയം സജീവമായി നിർത്താൻ ബി.ജെ.പിയും സംഘ്പരിവാറും തയാറാകുന്നുവെന്നാണ് ഇത് കാണിക്കുന്നത്.
ഈ നീക്കത്തിൽ ഏറ്റവും അവസാനത്തെ നടപടിയാണ് ഗുജറാത്ത് സർക്കാരിന്റേത്. അടുത്ത ആഴ്ച നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്ന ഗുജറാത്തിൽ അവസാനമായി ചേർന്ന മന്ത്രിസഭ യോഗമാണ് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനായി ഹൈക്കോടതിയിലെ റിട്ടയേഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെ നിയമിക്കാൻ തീരുമാനിച്ചത്. ഇവരുടെ റിപ്പോർട്ട് കിട്ടിയാലുടൻ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് സംസ്ഥാന ആഭ്യന്തര സഹമന്ത്രി ഹർഷ് സാങ്വി അറിയിക്കുകയും ചെയ്തു. നേരത്തേ ഇത്തരമൊരു സമിതിക്ക് ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ രൂപം നൽകിയിട്ടുണ്ട്.
ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രിയും സമാനമായ സമിതിക്ക് രൂപം നൽകുമെന്ന് പറഞ്ഞെങ്കിലും നടപ്പായിട്ടില്ല. മുസ്‌ലിം ജനസംഖ്യ ഒരു ശതമാനത്തിലും താഴെയുള്ള സംസ്ഥാനമായതുകൊണ്ടു തന്നെ ഇത്തരമൊരു സമിതിക്ക് രൂപം നൽകിയാലും വർഗീയ ധ്രുവീകരണത്തിനുള്ള സാധ്യത വിരളമാണെന്ന് കണ്ടായിരിക്കാം ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി തീരുമാനം വൈകിപ്പിച്ചത്. എന്നാൽ ഗുജറാത്തിൽ വർഗീയ ധ്രുവീകരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ജനസംഖ്യയുടെ 10 ശതമാനത്തോളം മുസ്‌ലിംകളുള്ള സംസ്ഥാനമാണിത്. അതിനാലാണ് ഏക സിവിൽ കോഡ് വിഷയം ബിജെപി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പൊടിതട്ടിയെടുത്തിട്ടുള്ളത്.
ഹിന്ദു വിവാഹ നിയമവും മുസ്‌ലിം വ്യക്തിനിയമവും കാലത്തിനനുസൃതമായി പരിഷ്‌കരിച്ച് പുരോഗമന സമൂഹത്തിലേക്ക് അവരെ നയിക്കുകയെന്ന സദുദ്ദേശ്യമൊന്നും ബി.ജെ.പിയുടെ ഈ നീക്കത്തിനു പിന്നിലുണ്ടെന്ന് ആരും അവകാശപ്പെടുമെന്ന് തോന്നുന്നില്ല. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ബാധകമായ പൊതുനിയമം എന്നതാണ് ഏക സിവിൽ കോഡ്കൊണ്ട് ലക്ഷ്യമാക്കുന്നത്. ബി.ജെ.പി തന്നെ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്, എല്ലാ വശങ്ങളും ആഴത്തിൽ പരിശോധിച്ചതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാനാകൂ എന്നാണ്. ഇത്തരമൊരു വിഷയത്തിൽ നിയമ നിർമാണം നടത്തേണ്ടത് പാർലമെന്റാണെന്നും അതിന് അവരോട് നിർദേശിക്കാൻ കോടതിക്ക് അവകാശമില്ലെന്നും സർക്കാർ അഭിപ്രായപ്പെടുകയുണ്ടായി. അലഹബാദ് ഹൈക്കോടതി ഏക സിവിൽ കോഡ് അനിവാര്യമാണെന്നും കേന്ദ്ര സർക്കാർ അതിനാവശ്യമായ നടപടികൾ കാലതാമസം കൂടാതെ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടതിനു ശേഷമാണ് ഇത്തരമൊരു സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാർ തയാറായത്.
വസ്തുത ഇതായിരിക്കെ ഗുജറാത്ത് സർക്കാരിന് പെട്ടെന്ന് ഒരു വെളിപാട് ഉണ്ടാകാൻ കാരണമെന്താണ്? വർഗീയ ധ്രുവീകരണം ശക്തമാക്കി ഹിന്ദു വോട്ടുകൾ പരമാവധി നേടാനുള്ള തന്ത്രം തന്നെ. 27 വർഷമായി അധികാരത്തിൽ തുടരുന്ന ബി.ജെ.പി സർക്കാരിനെതിരെ ഗുജറാത്തിൽ ജനവികാരം ശക്തമാണ്. വിലക്കയറ്റം, സാമ്പത്തികത്തകർച്ച, രൂക്ഷമായ തൊഴിലില്ലായ്മ എന്നിവയെല്ലാം പ്രധാന വിഷയമായി ഉയരുകയാണ്. ബി.ജെ.പിയുടെ ഹിന്ദുത്വ മുദ്രാവാക്യങ്ങൾ പലതും എ.എ.പിയും ഉയർത്തുകയാണ്. കഴിഞ്ഞ ദിവസം കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ കൂടി ആലേഖനം ചെയ്യണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുകയാണ്. ഈ ഘടകങ്ങളെയെല്ലാം മറികടക്കാനാണ് ഏക സിവിൽ കോഡ് എന്ന വിഷയം ബി.ജെ.പി പുറത്തെടുത്തിട്ടുള്ളത്. ബി.ജെ.പിയുടെ ഈ കാപട്യം ഗുജറാത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കാം.