Sorry, you need to enable JavaScript to visit this website.

ഗവർണർ ജീവിച്ചിരിക്കുന്ന മഞ്ഞപത്രം: എം സ്വരാജ്

കോഴിക്കോട് - ഗവർണർ-സർക്കാർ പോര് മുറുകുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം സ്വരാജ്. ഗവർണർ ജീവനുള്ള ഒരു മഞ്ഞപത്രമായി സ്വയം മാറിയെന്നും അദ്ദേഹം കേന്ദ്രസർക്കാറിന്റെ വിശ്വസ്തനായ ഒരു ഭൃത്യൻ മാത്രമായി തരം താണുവെന്നുമാണ് വിമർശം.
 ഗവർണർ വാശിയോടെ സ്വയം അപഹാസ്യനാവുകയാണ്. അദ്ദേഹം ആർ.എസ്.എസിന്റെ അടിമവേലക്കാരനായി മാറാൻ മടിയില്ലാത്തയാളാണെന്നും സ്വരാജ് ചൂണ്ടിക്കാട്ടി.
 കേരളത്തിന്റെ ഗവർണറായിരിക്കുന്ന ആളുടെ ഒരു സാമൂഹ്യനില കള്ളക്കടത്തുകേസിലെ പ്രതിയെ ഉദ്ധരിച്ച് ജീവനുള്ള ഒരു മഞ്ഞപത്രമായി സ്വയം മാറുക എന്നതായിരിക്കുന്നു. സ്വർണകള്ളക്കടത്ത് കേസ് അന്വേഷിച്ചത് കേരളാ പോലീസല്ല. അപ്പോൾ അത് അന്വേഷിക്കാനുള്ള നിയമപരമായ അധികാരവും കേരളത്തിലെ പോലീസിനില്ല. കേന്ദ്ര ഏജൻസികൾ സൂക്ഷ്മ ദർശിനിവെച്ച് അന്വേഷിച്ച് അക്കാലത്ത് കേരളത്തിലെ മാധ്യമങ്ങൾ ഉത്തരവാദിത്വ രാഹിത്യത്തിന്റെ പരകോടിയിലെത്തി നടത്തിയ പ്രചാരവേല എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിവുള്ളതാണ്. അവസാനം ജനകീയ കോടതിയിലും അത് ദയാരഹിതമായി പുറംതള്ളപ്പെട്ടു. എന്നിട്ടും കള്ളക്കടത്തുകേസിലെ പ്രതിയെ എടുത്ത് തലയിൽ വെക്കണമെങ്കിൽ ഗവർണറുടെ തല എത്രമാത്രം പ്രത്യേകതയുള്ള തലയാണെന്ന് നമ്മൾ മനസിലാക്കണം. ഗവർണറുടെ ഇത്തരത്തിലുള്ള വങ്കത്തരങ്ങളുടെ പിന്നാലെയല്ല നാം പോകേണ്ടത്. ഇവിടെ ഗൗരവതരമായ ജനാധിപത്യ പ്രശ്‌നങ്ങളുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിന്റെ മുകളിൽ കേന്ദ്ര ഭരണകക്ഷിയുടെ വിശ്വസ്തനായ ഒരു ഭൃത്യൻ എന്ന യോഗ്യത മാത്രം മൂലധനമായി ഒരാൾ രാജ്ഭവനിലേക്ക് നിയോഗിക്കപ്പെടുകയാണ്. അദ്ദേഹം പരിഹസിക്കുന്നതും ആക്ഷേപിക്കുന്നതും ഇന്ത്യൻ ഭരണഘടനയെയും ഇന്ത്യൻ ജനാധിപത്യത്തെയും ഓരോ മലയാളിയെയുമാണ്. ഇത് ഗൗരവതരമായി നാം ചർച്ച ചെയ്യേണ്ട വിഷയമാണ്. 75 വർഷമായി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട്. എവിടെയെങ്കിലും ഗവർണറുടെ അനിഷ്ടം കൊണ്ട് ഒരു മന്ത്രിയെ മാറ്റിയിട്ടുണ്ടോ? പരമോന്നത നീതിപീഠം തന്നെ ഭരണഘടനയെ സൂക്ഷ്മമായി പരിശോധിച്ച് പറഞ്ഞിട്ടുണ്ട്: ഗവർണർക്ക് ഇഷ്ടമുള്ളയാളെ മന്ത്രിയാക്കാനോ ഇഷ്ടമില്ലാത്ത ഒരാളെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കാനോ അധികാരമില്ലെന്ന്. പിന്നെ ഗവർണർ ഏത് ലോകത്താണ് ജീവിക്കുന്നത്? ആർ.എസ്.എസിന്റെ നല്ല കുട്ടിയാവാൻ, അവരുടെ അടിമക്കണ്ണാവാൻ കൂടുതൽ ചില പദവികൾ അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷേ, താത്കാലം അത് നടന്നില്ല. അദ്ദേഹത്തിന്റെ മോഹങ്ങളെക്കുറിച്ചുള്ള ചില ഊഹാപോഹങ്ങൾ കേൾക്കുന്നുണ്ട്. അത് വെട്ടിപിടിക്കാനായാണ് തരംതാണ, നെറികെട്ട, ജനാധിപത്യവിരുദ്ധമായ പരിഹാസനാടകത്തിലെ ഒരു കഥാപാത്രമായി അദ്ദേഹം മാറുന്നതെന്നും സ്വരാജ് ഒരു സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ കുറ്റപ്പെടുത്തി.

Latest News