ലോകകപ്പ്: ഒരു ലക്ഷം കുട്ടികള്‍ക്ക് പരിശീലനവും വണ്‍ മില്യണ്‍ ഗോള്‍ കാമ്പയിനുമായി കേരളം

ദോഹ-ഗള്‍ഫ് മേഖലയില്‍ ആദ്യമായി ഖത്തറില്‍ ഫിഫ ലോകകപ്പ് നടക്കുമ്പോള്‍ ഖത്തര്‍ ലോക കപ്പിനെ വരവേല്‍ക്കാന്‍ ഒരു ലക്ഷം കുട്ടികള്‍ക്ക് പരിശീലനവും വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിനുമായി കേരളം. ഖത്തറിലെ മൂന്ന് ലക്ഷത്തിലധികം വരുന്ന മലയാളികള്‍ക്കാകെ അഭിമാനകരമായ നടപടിയാണിത്. കേരളവും അറബ് രാജ്യവും വിശിഷ്യ ഖത്തറും തമ്മിലുള്ള ചരിത്രാതീത സ്‌നേഹബന്ധവും സൗഹൃദവും അടയാളപ്പെടുത്തുന്ന ഈ നടപടി ഏറെ സവിശേഷതകളുള്ളതാണ്.
ലോകത്ത് മറ്റൊരു രാജ്യവും ചെയ്യാത്ത മാതൃകാപ്രവര്‍ത്തനമാണ് ഇന്ത്യയുടെ മൊത്തം അഭിമാനമായി കേരളം നടത്തുന്നത്.
കേരള കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഈ പ്രഖ്യാപനം നടത്തിയത് ഏറെ ആവേശത്തോടെയാണ് പ്രവാസി സമൂഹം സ്വീകരിച്ചത്.
ഖത്തര്‍ ലോകകപ്പിനുള്ള ഏറ്റവും മാതൃകാപരമായ പിന്തുണയും ഐക്യദാര്‍ഡ്യവുമാണ് കേരളം നടത്തുന്നതെന്ന്് പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പ്രതികരിച്ചു.
കേരള കായിക വകുപ്പിന് കീഴില്‍ ആയിരം കേന്ദ്രങ്ങളിലായി നൂറ് വീതം കുട്ടികള്‍ക്ക് നവംമ്പര്‍ 11 മുതല്‍ 20 വരെ നീണ്ടു നില്‍ക്കുന്ന ദശ ദിന അടിസ്ഥാന പരിശീലന പരിപാടി സംഘടിപ്പിക്കും. 10 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പരിശീലനം. മികവ് പുലര്‍ത്തുന്നവര്‍ക്ക് തുടര്‍ പരിശീലനവും നല്‍കും.

ഖത്തറില്‍ ലോക ഫുട്‌ബോള്‍ മാമാങ്കത്തിനു തുടക്കമാകുമ്പോള്‍ അതിന്റെ ആവേശം ഏറ്റെടുത്ത് കേരളത്തിലെ 1000 പരിശീലന കേന്ദ്രങ്ങളില്‍ 1000 ഗോള്‍ വീതവും സംസ്ഥാനത്തൊട്ടാകെ 10 ലക്ഷം ഗോളുകളും സ്‌കോര്‍ ചെയ്യും.

നവംബര്‍ 20 നും 21 നുമായി ക്യാമ്പയിന്റെ ഭാഗമായുള്ള ഓരോ പരിശീലന കേന്ദ്രത്തിലും പ്രത്യേകം സജ്ജമാക്കിയ ഗോള്‍ പോസ്റ്റുകളില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികളും കായിക പ്രേമികളും പൊതു സമൂഹവും ചേര്‍ന്നാണ് ഗോളുകള്‍ അടിക്കുക. 20ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറുവരെ പൊതുജനങ്ങള്‍ക്കും 21ന് രാവിലെ ഒന്‍പതു മുതല്‍ 12വരെ സ്‌കൂള്‍കുട്ടികള്‍ക്കുമാണ് ഗോളടിക്കാന്‍ അവസരമൊരുക്കുന്നത്. മുന്‍ സന്തോഷ് ട്രോഫി അംഗങ്ങളാണ് ക്യാമ്പയിന്റെ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക.
ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന ഖത്തറിന്റെ മണ്ണില്‍ അഭിമാനകരമായ ഫിഫ ലോകകപ്പിന്റെ കാഹളം മുഴങ്ങുമ്പോള്‍ തങ്ങളുടെ ജന്മനാട്ടില്‍ നടക്കുന്ന ഫുട്്‌ബോള്‍ ആരവങ്ങള്‍ അത്യാഹഌദത്തോടെയാണ് പ്രവാസികള്‍ കാത്തിരിക്കുന്നത്.

 

Latest News