ജിദ്ദ- 2017 സാമ്പത്തിക വർഷത്തെ അവസാന പാദത്തിൽ സൗദിയിൽനിന്ന് തൊഴിലുപേക്ഷിച്ച് എക്‌സിറ്റടിച്ചത് 4,66,000 പ്രവാസികളെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട പുതിയ കണക്കുകൾ. ഇതേ കാലയളവിൽ സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ ഒരു ലക്ഷത്തോളം സൗദി പൗരമാർക്ക് തൊഴിൽ ലഭിക്കുകയും ചെയ്തു. തൊഴിൽ വിപണി സംബന്ധിച്ച് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് കഴിഞ്ഞ വർഷാവസനം വരെ സ്വകാര്യ, പൊതു മേഖലകളിലായി 31.6 ലക്ഷം സൗദികൾ ജോലി ചെയ്യുന്നുണ്ട്. 2016ൽ 1.88 കോടി ആയിരുന്ന പ്രവാസി തൊഴിലാളികളുടെ എണ്ണം 2017 അവസാന പാദത്തോടെ 1.42 കോടി കുറഞ്ഞു.
സൗദിയിൽ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 1.35 കോടി പേർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ 84.8 ശതമാനവും പുരുഷൻമാരാണ്. 20 ലക്ഷം സ്ത്രീകൾ മാത്രമെ സൗദിയിൽ തൊഴിലെടുക്കുന്നവരായുള്ളൂ.
സൗദിയിൽ തൊഴിലെടുക്കുന്നവരിൽ 76.7 ശതമാനവും പ്രവാസികളാണ്. 23.3 ശതമാനം മാത്രമെ സ്വദേശികളുള്ളൂ. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസിൽ 99.4 ലക്ഷം പ്രവാസി തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഔദ്യോഗിക കണക്കുകൾ പറയുന്നു.
തൊഴിൽ തേടുന്ന സൗദി പൗരന്മാരിൽ 53.3 ശതമാനം പേരും യുണിവേഴ്‌സിറ്റി ബിരുദമുള്ളവരാണ്. 2017 അവസാനപാദത്തോടെ സൗദിയിൽ തൊഴിലില്ലായ്്മ നിരക്കിൽ നേരിയ വർധനവുണ്ടായതായും റിപ്പോർട്ടിലുണ്ട്. 15 വയസ്സിനു മുകളിലുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് മൂന്നാംപാദത്തിൽ 5.8 ശതമാനമായിരുന്നു. ഇത് അവസാനപാദത്തോടെ ആറു ശതമാനമായി വർധിച്ചു. അതേസമയം സൗദികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായി തുടരുകയാണ്.
സൗദിയിൽ തൊഴിലെടുക്കുന്ന സ്വദേശികളിൽ ഭൂരിപക്ഷവും 30-34 പ്രായഗണത്തിലുള്ളവരാണ്. അതേസമയം തൊഴിലെടുക്കുന്ന സ്വദേശി വനിതകൾ 35-39 പ്രായഗണത്തിലുള്ളവരാണ്. 10.9 ലക്ഷം സ്വദേശികളാണ് തൊഴിലില്ലാത്തവരായി രാജ്യത്തുള്ളത്. ഇവരിൽ 1,75,000ഓളം പേർ പുരുഷൻമാരും (16.1 ശതമാനം) 9,11,000(83.9 ശതമാനം) സ്ത്രീകളുമാണ്.