കൊല്ലം- വിസ്മയ കേസിലെ ശിക്ഷയ്‌ക്കെതിരെ പ്രതി എസ്. കിരൺ കുമാർ സമർപ്പിച്ച ഹരജിയിൽ വിസ്മയയുടെ അച്ഛനെ കക്ഷി ചേർത്ത് ഹൈക്കോടതി. പ്രതിയുടെ അപ്പീലിൽ കക്ഷി ചേർക്കണമെന്ന വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായരുടെ ആവശ്യം ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. കിരൺ കുമാറിന്റെ അപ്പീൽ അടുത്ത ബുധനാഴ്ച പരിഗണിക്കാനായി കോടതി മാറ്റി. പത്ത് വർഷം തടവും, വിവിധ വകുപ്പുകളിലായി 12.55 ലക്ഷം രൂപ പിഴയുമാണ് കൊല്ലത്തെ വിചാരണക്കോടതി പ്രതിക്ക് വിധിച്ചത്. കിരൺ കുമാറിന് സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിലാണ് വിസ്മയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിലുണ്ടായ സംഭവമെന്ന നിലയിൽ വിസ്മയ കേസ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ജൂൺ 22 നായിരുന്നു സംഭവം.