കോഴിക്കോട്- നബിദിനാഘോഷത്തിന്റെ പേരിൽ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ അംഗീകരിക്കാനാകില്ലെന്നും ഇത്തരം രീതികൾ സുന്നികളുടേത് അല്ലെന്ന് സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അഭിപ്രായം രേഖപ്പെടുത്തിയത്.
അദ്ദേഹത്തിന്റെ വാക്കുകൾ:
' ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് സോങ് ഇവർക്ക് വേണ്ടി കണക്റ്റ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് 'നബിദിനം 2022 ' എന്ന ബാനറിൽ ഒരു പരിപാടി നടന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടു. ആണും പെണ്ണും കൊഞ്ചിക്കുഴഞ്ഞും കെട്ടിപ്പിടിച്ചും നടത്തുന്ന ഈ കലാപരിപാടി ഇസ്്‌ലാമുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. 'നബിദിന'മെന്ന പേരിൽ ഇസ്്‌ലാം അനുവദിക്കാത്ത മറ്റു ചില പരിപാടികളും നടന്നതായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അവ ഉള്ളതോ ഇല്ലാത്തതോ ആകാം. അതവിടെ ഇരിക്കട്ടെ .
ഈ വീഡിയോ ക്ലിപ്പിട്ട് പ്രചരിപ്പിക്കപ്പെടുന്നതോടൊപ്പം എഴുതിയ ഒരു കുറിപ്പിലെ ഒരുഭാഗം ഇപ്രകാരം ' സ്ത്രീകൾ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് പള്ളികളിൽ പോകുന്നത് പോലും തടയുന്നവർ, സ്റ്റേജിൽ വെച്ച് മുതിർന്ന കുട്ടികൾക്ക് സമ്മാനം പോലും കൊടുക്കാൻ താല്പര്യം കാണിക്കാത്തവർ, വിവാഹത്തിന് കാമറ വിലക്കുന്നവർ എന്തെ നബിദിനാഘോഷത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ഈ പേക്കൂത്തുകൾക്കെതിരെ ഒരക്ഷരം ഉരിയാടാത്തത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
സ്ത്രീകൾ പള്ളികളിലും പൊതു വേദികളിലും വരേണ്ടന്ന് ഇസ്്‌ലാം നിർദ്ദേശിച്ചതാണ്. അത് ഇനിയും നിയമാനുസൃതം വിലക്കിക്കൊണ്ടിരിക്കും. ഇസ്്‌ലാമിക നിയമം പ്രചരിപ്പിക്കുന്നതിൽ യാതൊരു ചമ്മലും സുന്നികൾക്കില്ല. മുകളിൽ സൂചിപ്പിച്ച കലാപരിപാടി സുന്നി സംഘടനകളുടെ കീഴിൽ നടന്നതാണെങ്കിൽ അക്കാര്യം അറിയിക്കുക. ബാക്കി കാര്യം സംഘടന കൈകാര്യം ചെയ്യും.
Read More: ആ 'നബിദിനം' പിന്നെ ആരുടേത്? ചർച്ച കൊഴുക്കുന്നു
സമസ്തക്ക് 10525 മദ്രസകളുണ്ട് ധാരാളം അംഗീകൃത മഹല്ല് ജമാഅത്തുകളും ഉണ്ട്. അതിൽ ഏതെങ്കിലും ഒന്നിൽ നടന്നതാണെങ്കിൽ തെളിവ് തരൂ.. അത് കൈകാര്യം ചെയ്യാൻ സമസ്തക്ക് സംവിധാനം ഉണ്ട്. നബിദിന വിരോധികൾ വ്യാജമായി കെട്ടിച്ചമച്ചുണ്ടാക്കിയതാണെങ്കിൽ അതും പരിശോധിക്കൂ. കാടടച്ചു വെടി പൊട്ടിക്കരുത്. ഇസ്്‌ലാമിക വിരുദ്ധമായ ഒന്നിനും സുന്നികൾ കൂട്ടുനിൽക്കില്ലെന്നും അബ്ദുൽ ഹമീദ് ഫൈസി പറഞ്ഞു.