ശാസ്താംകോട്ട- രാവിലെ ജപ്തി നോട്ടീസ് എത്തി. ഉച്ചയോടെ ലോട്ടറി ടിക്കറ്റെടുത്തു, വൈകിട്ട് ഒന്നാം സമ്മാനമടിച്ചു. പൂക്കുഞ്ഞിക്ക് ഇത് സന്തോഷ നിമിഷം. കൊല്ലാം പ്ലാമൂട്ടിലാണ് അസാധാരണ കഥ. മൈനാഗപ്പള്ളിയിലും പരിസരങ്ങളിലും വാഹനത്തിൽ മീൻകച്ചവടം നടത്തുന്ന മൈനാഗപ്പള്ളി ഇടവനശ്ശേരി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞിനെയാണ് ഭാഗ്യം തുണച്ചത്.
എട്ടുവർഷം മുമ്പ് ആലുംകടവ് കോർപറേഷൻ ബാങ്കിൽനിന്ന് ഭവനവായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഒമ്പതുലക്ഷം രൂപ ബാങ്കിൽ കുടിശ്ശികയായി. ബുധനാഴ്ച ജപ്തി നോട്ടീസ് ലഭിച്ചു. തൊട്ടുപിന്നാലെയാണ് ഒന്നാം സമ്മാനം ലഭിച്ചതായി അറിയുന്നത്. പ്ലാമൂട്ട് ചന്തയിലെ ലോട്ടറിക്കടയിൽനിന്ന് പൂക്കുഞ്ഞ് ടിക്കറ്റെടുത്തു. വൈകിട്ട് ഫലമറിഞ്ഞപ്പോൾ സംസ്ഥാന സർക്കാരിന്റെ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 70 ലക്ഷം രൂപ പൂക്കുഞ്ഞെടുത്ത ടിക്കറ്റിനായിരുന്നു. മുംതാസാണ് ഭാര്യ. വിദ്യാർഥികളായ മുനീർ, മുഹ്സിന എന്നിവർ മക്കൾ.