എടക്കര (മലപ്പുറം)-കരിമ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അധ്യാപകന്റേത് കൊലാപതം. പ്രതികൾ അറസ്റ്റിൽ. കരുളായി ചെറുപുള്ള സ്വദേശിയും മുണ്ടേരി ഗവൺമെന്റ് സ്‌കൂളിലെ അധ്യാപകനുമായ ബാബു (40) കരിമ്പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ച സംഭവമാണ് കൊലപാതകമാണെന്നു എടക്കര പോലീസ് കണ്ടെത്തിയത്. പ്രതികളായ ഉദിരകുളം സ്വദേശി ബിജു എന്ന കമ്പി ബിജു(54), ഇയാൾക്കൊപ്പം താമസിക്കുന്ന ലത(36) എന്നിവരാണ് കേസിൽ അറസ്റ്റിലായത്. പൂക്കോട്ടുംപാടത്ത് താമസിക്കുന്ന ബാബു പുന്നപ്പുഴയിൽ എത്തിപ്പെടാനുള്ള സാചര്യത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് സംഭവം കൊലപാതകമാണെന്നു തെളിയാൻ കാരണം. ബാബുവിന്റെ മരണത്തിൽ അസ്വാഭാവികത തോന്നിയ മലപ്പുറം പോലീസ് മേധാവി എസ്. സുജിത്ദാസ് തുടരന്വേഷണം നടത്താൻ നിലമ്പൂർ ഡിവൈ.എസ്.പിക്ക് നിർദേശം നൽകുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കഴിഞ്ഞ മാസം
ഏഴിനു എടക്കര ബീവറേജസ് ചില്ലറ വിൽപ്പനശാലയിൽ വച്ചാണ് പ്രതികൾ ബാബുവുമായി പരിചയപ്പെടുന്നത്. തുടർന്ന്് മൂന്നു പേരും ചേർന്നു മദ്യപിച്ചശേഷം അവരുടെ വീടുകളിലേക്ക് പോയി. പിന്നീട് ബിജു, ബാബുവിനെ ഇയാൾ താമസിക്കുന്ന കാറ്റാടി പാലത്തിനു അടിയിലേക്കു ക്ഷണിക്കുകയായിരുന്നു. തുടർന്നു ഇവർ മൂവരും വീണ്ടും മദ്യപിക്കുകയും ഇതിനിടയിൽ വാക്കേറ്റമുണ്ടാകുകയുമായിരുന്നു. വാക്കേറ്റത്തിനിടയിൽ ബിജു, ബാബുവിനെ വടികൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തുകയും ബോധരഹിതനായ ബാബുവിന്റെ മെബൈൽഫോൺ, പഴ്സിലുണ്ടായിരുന്ന പണം, എടിഎം കാർഡ്, കണ്ണട തുടങ്ങിവയ കവർന്ന ശേഷം ബാബുവിനെ പുന്നപ്പുഴയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയതിനു ശേഷം ഒഴുക്കിൽ തള്ളുകയായിരുന്നു. കഴിഞ്ഞ പതിമൂന്നിനാണ് കരിമ്പുഴ ടാമറിന്റ് ഹോട്ടലിന് സമീപം ബാബുവിന്റെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തിയത്. ഏഴു ദിവസത്തിനു ശേഷമാണ് മൃതദേഹം കരിമ്പുഴയിൽ നിന്നു കണ്ടെത്തിയത്. ശാസ്ത്രീയമായി പോലീസ് നടത്തിയ പരിശോധനയിലാണ് സംഭവം കൊലപാതകമാണെന്നു തെളിയാൻ കാരണം. നിലമ്പൂൽ ഡി.വൈ.എസ്.പി സാജു കെ. ഏബ്രഹാം, ഫോറൻസിക് വിദഗ്ധ
വി. മിനി, വിരലടയാള വിദഗ്ധൻ കെ. സതീഷ്്കുമാർ എന്നിവർ കൊലപാതകം നടന്ന സ്ഥലത്ത് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എടക്കര പോലീസ് ഇൻസ്പെക്ടർ എൻ.ബി ഷൈജു, സബ് ഇൻസ്പെക്ടർ പി.എസ് മണി, സീനിയർ സി.പി.ഒമാരായ മുജീബ്, ശരത്ചന്ദ്രൻ, എം.എൽ അരുൺ, ശ്രീജ എസ് നായർ, സി.പി.ഒമരായ സാബിർ അലി, ഷൈനി എന്നിവരടങ്ങിയ സംഘമാണ് കേസിൽ അന്വേഷണം നടത്തിയത്.