ജിദ്ദ- ദേശീയത ആരുടെയും കുത്തകയല്ലെന്നും അത് രൂപപ്പെടേണ്ടത് വ്യക്തികളുടെ ആത്മാവിൽ നിന്നാണെന്നും അതാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം നമ്മെ പഠിപ്പിക്കുന്നതെന്നും പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശ്യാം ഗോവിന്ദ് പറഞ്ഞു. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തി വരുന്ന 'എല്ലാവരുടേതുമാണ് ഇന്ത്യ' കാമ്പയിന്റെ ഭാഗമായി പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ അസീസിയ മേഖല സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദളിത്, ന്യൂനപക്ഷ, തൊഴിലാളി, വിദ്യാർഥി, കർഷക വിഭാഗങ്ങൾ എല്ലാം ഫാസിസ്റ്റു ഭരണകൂടത്തിന്റെ ജനദ്രോഹ നടപടിയിൽ അത്യന്തം ആശങ്കാകുലരാണെന്ന് വിഷയം അവതരിപ്പിച്ച സെൻട്രൽ കമ്മിറ്റി അംഗം ഉമർ ഫാറൂഖ് പറഞ്ഞു. ഫാസിസത്തിന്റെ ലക്ഷണങ്ങൾ എല്ലാം ഒത്തു ചേർന്ന ഭരണകൂടമാണ് ഇന്നത്തെ ഇന്ത്യയുടേതെന്ന് പ്രമുഖ സാഹിത്യകാരൻ അബു ഇരിങ്ങാട്ടിരി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകരും കാർട്ടൂണിസ്റ്റുകളും ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ മുൻകൂട്ടി കണ്ടുകൊണ്ട് എഴുതുകയും വരക്കുകയും ചെയ്തിട്ടുണ്ടെന്ന് പഴയകാല പത്രപ്രവർത്തകനായ അബു കടവത്തൂർ ഉദാഹരണ സഹിതം വിശദീകരിച്ചു. മൃദു ഹിന്ദുത്വവും പ്രീണനവും നയമായി സ്വീകരിച്ച പിണറായി സർക്കാരിനെയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും കാത്തിരിക്കുന്നത് ഉത്തരേന്ത്യയിലെ കോൺഗ്രസിന്റെ അവസ്ഥയാണെന്ന് സമാപന പ്രഭാഷണം നിർവഹിച്ച സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ പാണ്ടിക്കാട് പറഞ്ഞു.
രാജ്യത്തെ ക്രൂരമായ കൊലപാതകങ്ങളിൽ കൊല്ലപ്പെട്ട പിഞ്ചു കുഞ്ഞുങ്ങളുടെ സ്മരണക്കായി സമ്മേളനത്തിൽ ഒരു മിനിറ്റ് മൗന പ്രാർഥന നടത്തി. ജസ്റ്റിസ് ഫോർ ആസിഫ എന്ന പേരിൽ എഴുതിയ പോസ്റ്ററുകൾ ധരിച്ചാണ് നിരവധി ആളുകൾ പരിപാടിക്കെത്തിയത്.
പ്രവാസി അസീസിയ മേഖല പ്രസിഡന്റ് അഷ്‌റഫ് എം.പി അധ്യക്ഷനായിരുന്നു. ജിദ്ദ മീഡിയ ഫോറം സെക്രട്ടറി നിഷാദ്, അബ്ദുല്ല മുക്കണ്ണി, ഷമീന അസീസ് എന്നിവർ പ്രസംഗിച്ചു. അബ്ദുൽ സത്താർ സ്വാഗതവും ദാവൂദ് നന്ദിയും പറഞ്ഞു.