പാലക്കാട്- വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ആശുപത്രിയിൽനിന്ന് മുങ്ങി. അപകടമുണ്ടാക്കിയ ലൂമിനസ് ബസിലെ ഡ്രൈവർ ജോമോനാണ് മുങ്ങിയത്.
വടക്കഞ്ചേരി ഇ.കെ.നായനാർ ആശുപത്രിയിലെത്തിയ ഡ്രൈവർ ജോമോൻ ജോജോ പത്രോസ് എന്ന പേരിലാണ് ചികിത്സ തേടിയത്. തുടർന്ന് ഒന്നര മണിക്കൂറിന് ശേഷം ഇയാളെ കാണാതായി. പുലർച്ചെ മൂന്നരയോടെ പോലീസുകാരാണ് പരിക്കേറ്റയാളെ ഇവിടെ കൊണ്ടുവന്നത്. കാര്യമായ പരിക്കുണ്ടായിരുന്നില്ല. കൈയിലും കാലിലും ചെറിയ രീതിയിൽ തൊലിയുരിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. പ്രാഥമിക ചികിത്സക്ക് ശേഷം എറണാകുളത്ത് നിന്ന് ബസിന്റെ ഉടമസ്ഥരാണെന്ന് കരുതുന്നവർക്കൊപ്പമാണ് ഇയാൾ പോയതെന്നാണ് സംശയിക്കുന്നതെന്ന് ആശുപത്രിയിലെ ഡോക്ടറും നഴ്സുമാരും വ്യക്തമാക്കി.
വടക്കാഞ്ചേരിക്ക് സമീപം മംഗലത്ത് വെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന് പിന്നിൽ ഇടിച്ച് മറിഞ്ഞുള്ള അപകടത്തിൽ ഒമ്പത് പേരാണ് മരിച്ചത്.