Sorry, you need to enable JavaScript to visit this website.

കേരളത്തിന്റെ മുഖ്യവരുമാനം മദ്യവും ലോട്ടറിയും; സംഘികള്‍ കണ്ടുപിടിച്ച അവഹേളനം

തിരുവനന്തപുരം-സംസ്ഥാനത്തിന്റെ മുഖ്യ വരുമാന സ്രോതസ് മദ്യവും ലോട്ടറിയുമാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക്. കേരളത്തെ ഇകഴ്ത്താന്‍ കണ്ടുപിടിച്ച അവഹേളനമായിരുന്നു ഇതെന്നും സംസ്ഥാന ഗവര്‍ണറും കേരള സര്‍ക്കാരിനെ ആക്ഷേപിക്കാന്‍ ഇത് ഏറ്റുപിടിച്ചെന്നും
ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം ആരോപിച്ചു.
'ലോട്ടറി സംബന്ധിച്ച് ഇത്രമാത്രം തെറ്റിദ്ധാരണ ഉണ്ടാകുന്നതിന് ഒരു കാരണം ലോട്ടറിയില്‍ നിന്നുള്ള മൊത്തം (ഗ്രോസ്) വരുമാനം ഏതാണ്ട് 10000 കോടി രൂപയോളം വരുമായിരുന്നു എന്നതാണ്. ഇതില്‍ നിന്ന് നികുതി കിഴിച്ച് ബാക്കി സംഖ്യയുടെ 60 ശതമാനം സമ്മാനത്തിനായി ചെലവാകും. വില്‍പ്പനക്കാര്‍ക്കുള്ള കമ്മീഷന്‍, ഏജന്റുമാര്‍ക്കുള്ള ശതമാന വിഹിതം എന്നിവ 31.5 ശതമാനം വരും. മറ്റു ചെലവുകള്‍ 5.5 ശതമാനം കഴിഞ്ഞാല്‍ മിച്ചം 3 ശതമാനം മാത്രമാണ്. ജി.എസ്.ടി സംസ്ഥാന വിഹിതവുംകൂടി ചേര്‍ത്താല്‍ 17 ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാരിനു ലഭിക്കുക. ഈ ജി.എസ്.ടി വിഹിതംകൂടി കണക്കാക്കിയാല്‍പ്പോലും മൊത്തം റവന്യു വരുമാനത്തിന്റെ ഒരു ശതമാനമേ ലോട്ടറി വരുമാനം വരൂ', തോമസ് ഐസക് കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

'തുടക്കം സംഘികളായിരുന്നു. കേരളത്തെ ഇകഴ്ത്താന്‍ അവര്‍ കണ്ടുപിടിച്ച അവഹേളനമായിരുന്നു സംസ്ഥാനത്തിന്റെ മുഖ്യവരുമാന സ്രോതസ് മദ്യവും ലോട്ടറിയും ആണെന്നത്. ഇതിനു പിന്‍ബലമായി ചില സാമ്പത്തിക വിദഗ്ദരും രംഗത്തിറങ്ങിയതോടെ ഈ വാദത്തിന് ഒരു ആധികാരികത കൈവന്നു. വന്നു വന്നിപ്പോള്‍ സംസ്ഥാന ഗവര്‍ണ്ണറും കേരള സര്‍ക്കാരിനെ ആക്ഷേപിക്കാന്‍ ഇത് ഏറ്റുപിടിച്ചു  ''നമ്മുടെ പ്രധാന വരുമാന മാര്‍ഗ്ഗം മദ്യവും ലോട്ടറിയുമാണല്ലോ. എത്ര ലജ്ജാകരം?'' ഇതു സംബന്ധിച്ച മണിമാറ്റേഴ്‌സിലെ എന്റെ പ്രതികരണം ചില വിദ്വാന്മാര്‍ നിശിതമായ പ്രതികരണവുമായി വന്നിട്ടുണ്ട്. അവസാനം മനോരമ.കോം ചര്‍ച്ചയുമാക്കി.

എന്താണ് വസ്തുതകള്‍? ആദ്യം നമുക്ക് ലോട്ടറി വരുമാനം എടുക്കാം. ലോട്ടറിയില്‍ നിന്നുള്ള വരുമാനം കേരളത്തിന്റെ മൊത്തം റവന്യു വരുമാനത്തിന്റെ എത്ര തുച്ഛമായ ശതമാനം മാത്രമാണ്. ലോട്ടറിയുടെ നല്ലകാലത്ത് 2 ശതമാനം. ഇപ്പോള്‍ പൂജ്യം ശതമാനത്തിനടുത്ത്.

ലോട്ടറി സംബന്ധിച്ച് ഇത്രമാത്രം തെറ്റിദ്ധാരണ ഉണ്ടാകുന്നതിന് ഒരു കാരണം ലോട്ടറിയില്‍ നിന്നുള്ള മൊത്തം (ഗ്രോസ്) വരുമാനം ഏതാണ്ട് 10000 കോടി രൂപയോളം വരുമായിരുന്നു എന്നതാണ്. ഇതില്‍ നിന്ന് നികുതി കിഴിച്ച് ബാക്കി സംഖ്യയുടെ 60 ശതമാനം സമ്മാനത്തിനായി ചെലവാകും. വില്‍പ്പനക്കാര്‍ക്കുള്ള കമ്മീഷന്‍, ഏജന്റുമാര്‍ക്കുള്ള ശതമാന വിഹിതം എന്നിവ 31.5 ശതമാനം വരും. മറ്റു ചെലവുകള്‍ 5.5 ശതമാനം കഴിഞ്ഞാല്‍ മിച്ചം 3 ശതമാനം മാത്രമാണ്. ജി.എസ്.ടി സംസ്ഥാന വിഹിതവുംകൂടി ചേര്‍ത്താല്‍ 17 ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാരിനു ലഭിക്കുക. ഈ ജി.എസ്.ടി വിഹിതംകൂടി കണക്കാക്കിയാല്‍പ്പോലും മൊത്തം റവന്യു വരുമാനത്തിന്റെ ഒരു ശതമാനമേ ലോട്ടറി വരുമാനം വരൂ.

വിമര്‍ശകരുടെ ചോദ്യം ഇതാണ്  നികുതി വരുമാനങ്ങളെയെല്ലാം ഗ്രോസ് വരുമാനത്തിലാണല്ലോ കണക്കില്‍ രേഖപ്പെടുത്തുന്നത്. പിന്നെ ലോട്ടറി വരുമ്പോള്‍ മാത്രം ഗ്രോസ് നികുതി വിട്ട് അസല്‍ നികുതി വരുമാനം കണക്ക് പറയുന്നത് എന്തിന്? ഇതു വസ്തുതകള്‍ മറയ്ക്കാനല്ലേ എന്നാണു ചോദ്യം.

വസ്തുത എന്താണ്? ബാക്കി നികുതികളുടെ ചെറിയൊരു ശതമാനം മാത്രമേ കളക്ഷന്‍ ചെലവായി വരൂ. എന്നാല്‍ ലോട്ടറിയുടെ കാര്യത്തില്‍ മൊത്ത വരുമാനത്തിന്റെ 80 ശതമാനത്തിലേറെ ഇത്തരം ചെലവുകളാണ്. സാധാരണഗതിയില്‍ ഇത്തരം ചെലവുകള്‍ കിഴിച്ച് അസല്‍ വരുമാനമാണ് ഖജനാവില്‍ ഒടുക്കുക. ബിവറേജസ് കോര്‍പ്പറേഷന്റെ മൊത്തം വിറ്റുവരവും ട്രഷറിയില്‍ വരവു വയ്ക്കുന്നില്ല. കോര്‍പ്പറേഷന്റെ ലാഭവും എക്‌സൈസ് വില്‍പ്പന നികുതികളും മാത്രമേ വരവു വയ്ക്കൂ.

ലോട്ടറിയില്‍ എന്തുകൊണ്ട് വ്യത്യസ്ത സമീപനം കൈക്കൊള്ളുന്നു? കാരണം ലോട്ടറി നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുള്ള നിയമത്തിലെ വ്യവസ്ഥയാണിത്. ലോട്ടറി ടിക്കറ്റ് വിറ്റു കിട്ടുന്ന വരുമാനം പൂര്‍ണ്ണമായും ട്രഷറിയില്‍ ഒടുക്കണം. അവിടെ നിന്നുവേണം സമ്മാനത്തിനും കമ്മീഷനും മറ്റുമുള്ള ചെലവുകള്‍ പണം പിന്‍വലിക്കാന്‍. ലോട്ടറി മാഫിയകളെ നിയന്ത്രിക്കാനാണ് ഇങ്ങനെയൊരു ചട്ടം ഉണ്ടാക്കിയിട്ടുള്ളത്. പക്ഷേ ഈ നിയമം ഇതര സംസ്ഥാനങ്ങളിലെ ലോട്ടറി കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ എടുത്തു നടത്തുന്ന ലോട്ടറി മാഫിയ പാലിക്കാറില്ല.

ഇത് ഓര്‍മ്മയിലുണ്ടെങ്കില്‍ മനോരമ.കോം ചൂണ്ടിക്കാണിക്കുന്ന കണക്ക് നമ്മെ ആരെയും ഞെട്ടിക്കില്ല. ഇന്ത്യയിലെ മൊത്തം ലോട്ടറി വിറ്റുവരവ് 11420 കോടി രൂപയാണ്. എന്നാല്‍ കേരളത്തിലെ ലോട്ടറി വിറ്റുവരവ് 201920ല്‍ 9973 കോടി രൂപയാണ്. ഇന്ത്യയിലെ മൊത്തം ലോട്ടറി വില്‍പ്പനയുടെ 87.3 ശതമാനം കേരളത്തിലാണുപോലും. അതുകൊണ്ട് ഈ കണക്കില്‍ നിന്നും മനോരമ ചെയ്യുന്നതുപോലെ കേരളീയരുടെ ലോട്ടറി ആസക്തിയെക്കുറിച്ച് ആലോചിച്ചു ഞെട്ടുകയല്ല വേണ്ടത്. മറിച്ച് കേരളത്തിനു പുറത്തുള്ള ലോട്ടറി നടത്തിപ്പ് എങ്ങനെ ഒരു മാഫിയയുടെ നിയന്ത്രണത്തിലാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുകയാണു വേണ്ടത്.

വരുമാനം ഉണ്ടാക്കുന്നതിന് അധാര്‍മ്മികമായി പാവപ്പെട്ടവരെ മദ്യത്തിലും ചൂതാട്ടത്തിലും മയക്കിപ്പിഴിയുന്ന നയമാണ് കേരളത്തിലെ സര്‍ക്കാരുകളുടേത് എന്നാണ് ബിജെപിയും ചില പണ്ഡിത മാന്യന്മാരും ചേര്‍ന്നു നടത്തുന്ന പ്രചാരണം. യാഥാര്‍ത്ഥ്യം എന്ത്? ലോട്ടറിയും ചൂതാട്ടവും രണ്ടാണ്. ചൂതാട്ടത്തെ കേരളത്തില്‍ നിരോധിച്ചിരിക്കുകയാണ്. അതുപോലെ തന്നെ ഓണ്‍ലൈന്‍ ലോട്ടറിയേയും. എന്നാല്‍ ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍ ഇവ നിയമവിധേയമാണ്.

എന്തിനാണ് പിന്നെ കേരള സര്‍ക്കാര്‍ ലോട്ടറി നടത്തുന്നത്? ലോട്ടറിയും കേരള സര്‍ക്കാര്‍ നിരോധിക്കാന്‍ നിര്‍ബന്ധിതമായ ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പ്രത്യേത നിയമനിര്‍മ്മാണത്തിനും ചട്ടങ്ങള്‍ക്കും രൂപം നല്‍കി പുനരാരംഭിക്കുകയായിരുന്നു. കാരണം ലോട്ടറിയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ഒരുലക്ഷത്തിലേറെ വരുന്ന വില്‍പ്പനക്കാരുണ്ട്. അവരില്‍ നല്ലൊരുപങ്ക് നിരാലംബരായ ഭിന്നശേഷിക്കാരാണ്. അവരുടെ സംരക്ഷണത്തിനായിട്ടാണ് കേരളം ഏതാണ്ട് ഏകകണ്ഠമായി ലോട്ടറി മാഫിയയേയും ചൂതാട്ടത്തെയും ഒഴിവാക്കി ലോട്ടറി പുനരരാരംഭിച്ചത്.'

 

Latest News