Sorry, you need to enable JavaScript to visit this website.

ഭര്‍ത്താവ് വെട്ടിമാറ്റിയ യുവതിയുടെ കൈകള്‍ തുന്നിച്ചേര്‍ത്തു, അറസ്റ്റിലായ സന്തോഷ് സംശയരോഗി

അറസ്റ്റിലായ സന്തോഷ്.

തിരുവനന്തപുരം- പത്തനംതിട്ട കലഞ്ഞൂരില്‍ ഭര്‍ത്താവ് വെട്ടിമാറ്റിയ യുവതിയുടെ കൈകള്‍ തുന്നിച്ചേര്‍ത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള വിദ്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് ഏലക്കുളം സ്വദേശി സന്തോഷുമായി കൂടല്‍ പോലീസ് തെളിവെടുപ്പ് നടത്തി.
വിദ്യക്കെതിരെ നടന്നത് ആസൂത്രിത വധശ്രമമെന്നും അക്രമം അഞ്ച് വയസ്സുകാരനായ മകന്റെ മുന്നിലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. സന്തോഷ് സംശയരോഗിയാണെന്നും മുമ്പും വിദ്യയെ ക്രൂരമായ രീതിയില്‍ ആക്രമിച്ചിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു
ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. വിദ്യയും സന്തോഷും ഏറെനാളായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ആക്രമണം ഉണ്ടായത്. അടുക്കള വഴി വീടിന്റെ അകത്തു കടന്ന സന്തോഷ്, വടിവാള്‍ ഉപയോഗിച്ച് വിദ്യയെ വെട്ടുകയായിരുന്നു. ആക്രമണത്തില്‍ വിദ്യയുടെ ഒരു കൈമുട്ടും കൈപ്പത്തിയും അറ്റു. മുടിയും മുറിച്ചു മാറ്റി.
ആക്രമണം തടയുന്നതിനിടയില്‍ വിദ്യയുടെ അച്ഛന്‍ വിജയനും പരുക്കേറ്റു. നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയതോടെ സന്തോഷ് വീട്ടില്‍നിന്നു ഇറങ്ങിയോടുകയായിരുന്നു. ഉടന്‍തന്നെ വിദ്യയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
ഭാര്യയെ കൊല്ലുകയായിരുന്നു ലക്ഷ്യമെന്ന് സന്തോഷ് പോലീസിനോട് പറഞ്ഞു. അച്ഛന്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ കൊലപാതകം നടക്കുമായിരുന്നു. കുഞ്ഞിനെ ആവശ്യപ്പെട്ട് കുറച്ചുനാളായി സന്തോഷ് ഭാര്യവീട്ടുകാരെ ശല്യപ്പെടുത്തിയിരുന്നു. ഇനി ഇക്കാര്യം പറഞ്ഞ് ഫോണില്‍ വിളിക്കരുതെന്നും കോടതി തീരുമാനിക്കട്ടെയെന്നും വിദ്യ പറഞ്ഞതിന് പിന്നാലെയാണ് അക്രമം നടന്നത്.


 

 

Latest News